ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ലഫ്.ഗവര്‍ണ്ണര്‍ നജീബ് ജങ് രാഷ്ട്രപതിക്കു ഉടന്‍ ശുപാര്‍ശ നല്‍കും. അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് ലഫ്.ഗവര്‍ണ്ണറുടെ തീരുമാനം. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി, ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ അന്തിമ തീരുമാനം അറിയിച്ചതോടെയാണ് സഭ പിരിച്ചുവിടുന്ന നടപടിയിലേക്ക് ലഫ്.ഗവര്‍ണ്ണര്‍ കടന്നത്.
ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. കേന്ദ്രസര്‍ക്കാരും ഇതിനെ അനുകൂലിക്കുന്നു. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാടും ഇതുതന്നെയാണ്. ഭൂരിപക്ഷമില്ലാത്ത നിലവിലെ അവസ്ഥയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യമല്ലെന്ന് ബിജെപി നേതൃത്വം ഇന്നലെ ലഫ്.ഗവര്‍ണ്ണറെ അറിയിച്ചു. രാവിലെ സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായയാണ് നജീബ് ജങിനെ കണ്ട് പാര്‍ട്ടി നിലപാട് അറിയിച്ചത്. പിന്നാലെ കൂടിക്കാഴ്ച നടത്തിയ കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലമില്ലെന്ന് വ്യക്തമാക്കി. വൈകുന്നേരം 6മണിയോടെ ലഫ്. ഗവര്‍ണ്ണറെ കണ്ട എഎപി നേതൃത്വവും സര്‍ക്കാര്‍ രൂപീകരണത്തിനുള്ളത്ര എംഎല്‍എമാരുടെ പിന്തുണയില്ലെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.
പാര്‍ട്ടികളുടെ നിലപാട് അറിയിച്ചുകൊണ്ട് രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും ലഫ്.ഗവര്‍ണ്ണര്‍ പറഞ്ഞു. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ കക്ഷിയെ ക്ഷണിക്കണമെന്ന് രാഷ്ട്രപതി നേരത്തെ ലഫ്.ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അവസാനവട്ടമെന്ന നിലയില്‍ ലഫ്.ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ ആരാഞ്ഞത്.
ദല്‍ഹി നിയമസഭ പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം ശ്രമങ്ങളെന്ന് ‘ജന്മഭൂമി’ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യവാരമോ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന.
എഴുപതംഗ നിയമസഭയിലേക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 32 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മതിയായ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിച്ചില്ല.
തുടര്‍ന്ന് എഎപിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും 49 ദിവസത്തിനു ശേഷം അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ സംസ്ഥാന ഭരണം രാഷ്ട്രപതി ഏറ്റെടുക്കുകയായിരുന്നു.
പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ 7 ലോക്സഭാ സീറ്റുകളും ബിജെപി നേടി. 60 നിയമസഭാമണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ച ആത്മവിശ്വാസത്തിലാണ് ദല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: