ഇടുക്കി: വേനല്‍ എത്തുംമുന്പേ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കടുക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മഴ കുറവായതും ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഓരോ വര്‍ഷവും ഏഴ് ശതമാനത്തോളം പുതിയ ഉപഭോക്താക്കള്‍ ഉണ്ടാകുന്നുവെന്നാണ് കെഎസ്ഇബി അധികൃതര്‍ നല്കുന്ന വിവരം. എന്നാല്‍ അതിന് ആനുപാതികമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ലോഡ് ഷെഡിംഗ് വേണ്ടിരുമെന്നാണ് സൂചന.
ഒരുദിവസം ചുരുങ്ങിയത് 3500 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ആവശ്യമുണ്ട്. വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് മണിവരെ വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്ന സമയത്തെ കണക്കാണിത്. എന്നാല്‍ ഇതിന്റെ പകുതി വൈദ്യുതിപോലും കേരളത്തിന് സ്വയം ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല.
ചെറുതും വലുതുമായ മുപ്പതോളം ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. അവയില്‍നിന്ന് ശരാശരി 1600 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്. ചില അവസരങ്ങളില്‍ വൈദ്യുതി ഉത്പാദനം ഇതിലും താഴെയാകും. എല്ലാ ജനറേറ്ററുകളും ദിവസവും പ്രവര്‍ത്തിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അതിനാല്‍ പ്രതിദിനം 500 മുതല്‍ 800 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് നാല് രൂപയോളം നല്‍കണം. ഉത്തരേന്ത്യയില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിന് ലൈന്‍ ഇല്ലാത്തതും കേരളത്തിന് തിരിച്ചടിയാണ്.
ലൈന്‍ വലിക്കുന്നതിന് വേണ്ടി കേന്ദ്ര പവര്‍ഗ്രിഡ് കോര്പ്പറേഷന് കാര്യക്ഷമമായി ഇടപെട്ടില്ല എന്ന ആക്ഷേപവും ശക്തം.കൂടംകുളത്ത് നിന്നും മൈസൂറില്‍ നിന്നും വൈദ്യുതിയെത്തിക്കുന്നതിനും ലൈനുകളില്ല. ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. കാസര്‍കോട് ചീമേനിയില്‍ താപവൈദ്യുത നിലയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നീക്കമിട്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തടസം സൃഷ്ടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: