തിരുവനന്തപുരം: ചുംബന സമരത്തിനെതിരെ പോലിസ് സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പോലിസ് സംഘത്തിന്റെ പിന്തുണയോടെയാണ് സമരസ്ഥലത്ത് വര്‍ഗീയവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രോശപ്രകടനം നടത്തിയത്.
പ്രതിഷേധക്കാരെ സംരക്ഷിക്കാനാണ് ഇതെല്ലാം ചെയ്തത് എന്ന ന്യായീകരണം പരിഹാസ്യമാണെന്നും പിണറായി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.
പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. കൊച്ചി മറൈന്‍ഡ്രൈവില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധം കോഴിക്കോട്ടെ ഒരു റസ്റ്റേറന്റിനു നേരെയുണ്ടായ സദാചാര പോലിസ് അക്രമത്തിനെതിരെയാണ് എന്ന് പ്രഖ്യാപിച്ചാണ് ചിലര്‍ സംഘടിപ്പിച്ചത്. വ്യത്യസ്തമായ പ്രതിഷേധ രീതികളാകുമ്പോള്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാകാം.
അങ്ങനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, അതിശയകരമായ ഇരട്ടത്താപ്പാണ് ആ സമരത്തോടും അതില്‍ എതിര്‍പ്പുയര്‍ത്തിയവരോടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
തടയാന്‍ എത്തിയവരുടെ ആക്രമണമാണ് മറൈന്‍ ഡ്രൈവില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പോലിസ് പലപ്രാവശ്യം ലാത്തിവീശുകയും പെപ്പര്‍ സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകരടക്കം നൂറോളം പേര്‍ക്ക് പരിക്കേറ്റു എന്നാണ് വാര്‍ത്ത.
സമരം തകര്‍ക്കാന്‍ ആയുധവുമായി വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി എത്തിയവരെയാണ് പോലിസ് അവിടെ സംരക്ഷിച്ചത്. ഏതുതലത്തില്‍ ഉണ്ടാക്കിയ ധാരണയുടെ ബലത്തിലാണ് ഈ സമീപനമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: