പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനു മേല്‍ എഫ്സി പൂനെ സിറ്റിക്ക് ജയം. ഹോം ഗ്രൗണ്ടില്‍ അവര്‍ എതിരില്ലാത്ത ഒരു ഗോളിന് പ്രതിയോഗിയെ കീഴടക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം ജോണ്‍ ഗൂസന്സ് (88) പൂനെയ്ക്കുവേണ്ടി ലക്ഷ്യംകണ്ടു. ജയത്തോടെ പൂനെ ടീം (7 പോയിന്റ്) ടേബിളില്‍ ആദ്യ നാലില്‍ ഇടംനേടി. തോറ്റെങ്കിലും നോര്‍ത്ത് ഈസ്റ്റ് സംഘം 8 പോയിന്റോടെ മൂന്നാംസ്ഥാനത്തു നിലകൊണ്ടു.
സ്വന്തം കാണികള്‍ക്കുമുന്നില്‍ പൂനെയ്ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. ഗോളി രെഹനേഷിന്റെ സേവുകളാണ് നോര്‍ത്ത് ഈസ്റ്റിനെ താങ്ങിനിര്‍ത്തിയത്. തുടക്കത്തില്‍ പൂനെ അത്ര താളം കണ്ടെത്തിയില്ല. അവര്‍ ലക്ഷ്യബോധമില്ലാതെ അലഞ്ഞു. പൂനെ ഗോളി അരിന്ദം ഭട്ടാചാര്യയ്ക്ക് ഈ സമയം പിടിപ്പതുപണിയുണ്ടായിരുന്നു. 25 വാര അകലെ നിന്ന് ഇസ്രില് ഗുരുങ് തൊടുത്ത ഷോട്ട് ഗോളി രെഹനേഷ് തട്ടിയകറ്റുമ്പോള്‍ നോര്‍ത്ത് ഈസ്റ്റിനും ആശ്വാസം ലഭിച്ചു.
കോസ്റ്റാസ് കോസ്റ്റൂറയിന്സിന്റെ ഏകാങ്ക മുന്നേറ്റവും രെഹനേഷ് വിഫലമാക്കി. കോസ്റ്റാസിന്റെ നീക്കങ്ങള്‍ പൂനെയ്ക്ക് ജീവന് പകര്‍ന്ന നിമിഷങ്ങളുണ്ടായെങ്കിലും ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ പൂനയ്ക്കുവേണ്ടി കോസ്റ്റോസും മാര്‍ക്യൂ താരം ഡേവിഡ് ട്രെസഗെയുമൊക്കെ ഗോളടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അവയെല്ലാം നിര്‍വീര്യമാക്കപ്പെട്ടു. കോക്കെയും ഡോങ് ഹ്യൂനുമൊക്കെ നോര്‍ത്ത് ഈസ്റ്റിന്റെ നീക്കങ്ങളെയും നയിച്ചു. ഒടുവില്‍ പൂനെ എതിര് ഗോള്‍വലകുലുക്കി. ഡുഡുവിന്റെ ഷോട്ട് രെഹനേഷ് തടുത്തെങ്കിലും പന്തുപിടിച്ച ഗൂസന്സ് വരകടത്തി (1-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: