അബുദാബി: പാക് ക്രിക്കറ്റിന് പുത്തന്‍ ഊര്‍ജം അനിവാര്യമായിരുന്നു. അബുദാബിയിലെ കളത്തില്‍ കങ്കാരുക്കളെ കറിവെച്ച് കഴിച്ച് മിസ്ബ ഉള് ഹക്കും കൂട്ടരും അതു നേടിയെടുത്തു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ 356 റണ്‍സിന് നാണംകെടുത്തി നിഷ്പക്ഷ വേദിയിലെ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന് ആധികാരികമായി സ്വന്തമാക്കി (2-0). റണ്‍സുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് നേടിയ ഏറ്റവും വലിയ ടെസ്റ്റ് വിജയവും ഇതു തന്നെ.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് പാക് പട ഓസീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്കോര്‍: പാക്കിസ്ഥാന്- 6ന് 570 ഡിക്ല. 3ന് 293 ഡിക്ല. ഓസീസ് -261, 246.
നാലിന് 143 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കങ്കാരുക്കള്‍ പാക് സ്പിന്‍ മന്ത്രത്തില്‍ മയങ്ങിവീണു. സ്റ്റീവന്‍ സ്മിത്തിന്റെ (97) സെഞ്ച്വറിയര്ഹിച്ച പ്രകടനം മാത്രമായിരുന്നു അവര്‍ക്കാശ്വാസം. മിച്ചല്‍ മാര്‍ഷും (47) ബാറ്റിംഗ് സ്കില്ലുകളുടെ ചെറുപ്രദര്‍ശനം നടത്തി. തുടക്കത്തില്‍ സ്മിത്തും മാര്‍ഷും ചെറുത്തുനില്‍പ്പിന്റെ സൂചനകാട്ടിയപ്പോള് ഓസീസ് ക്യാംപ് പ്രതീക്ഷയോടെയിരുന്നു.
പദചലനങ്ങളില്‍ മികച്ചു നിന്ന സ്മിത്ത് പ്രതിരോധത്തിലും മാറ്ററിയിച്ചു.
പക്ഷേ, ആറു ബൗണ്ടറികള്‍ തൊടുത്ത മാര്‍ഷിനെ മടക്കി മുഹമ്മദ് ഹഫീസ് കെട്ടുപൊട്ടിച്ചു. ലഞ്ചിനുശേഷം ഓസീസിന്റെ കാര്യം അതിലും ദയനീയമായി. എട്ടു റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റുകളും നിലംപൊത്തി. 12 തവണ പന്ത് അതിര്‍ത്തി കടത്തിയ സ്മിത്തും അതില്‍ ഉള്‍പ്പെട്ടു.
സ്പിന്നര്‍മാരായ യാസിര്‍ ഷായും സുള്‍ഫിക്കര്‍ ബാബറും വിക്കറ്റുകള്‍ മത്സരിച്ചു പങ്കിട്ടപ്പോള്‍ പാക് നൗക അതിദ്രുതം ജയതീരത്തേക്കുനീങ്ങി
. സ്പിന്‍ താണ്ഡവം താങ്ങാനാവാതെ ബ്രാഡ് ഹാഡിന് (13), മിച്ചല്‍ ജോണ്സന് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (2), നതാന്‍ ലിയോണ്‍ (0) എന്നിവര്‍ക്കെല്ലാം തലകുനിച്ചുമടങ്ങേണ്ടി വന്നു. സുള്‍ഫിക്കര്‍ ബാബര്‍ അഞ്ചു വിക്കറ്റ് തികച്ചപ്പോള്‍ ഷാ മൂന്നു പേരെ കൂടാരംകയറ്റി. ഹഫീസിന് രണ്ടിരകളെ ലഭിച്ചു. മിസ്ബ ഉള് ഹക്ക് കളിയിലെ കേമന്‍; യൂനിസ് ഖാന് പരമ്പരയിലേയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: