തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ ആരോപണം യുഡിഎഫിനു പുറമേ എല്‍ഡിഎഫിലും പൊട്ടിത്തെറിക്ക് വഴിയൊരുക്കി. വിഎസ്-പിണറായി ഗ്രൂപ്പുകള്‍ തമ്മിലുള്ള പരസ്യമായ പോരിനാണ് ഇത് ഇടയാക്കിയത്.
ഭരണ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാന്‍ ലഭിച്ച അവസരം പോലും സിപിഎം നേതൃത്വത്തിന്റെ തമ്മിലടി മൂലം കളഞ്ഞുകുളിച്ചു. മന്ത്രി കെ.എം. മാണിക്കെതിരായ അഴിമതി ആരോപണം സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മുങ്ങിപ്പോകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഭയം.
അതുകൊണ്ട് സിബിഐ അന്വേഷണം വേണമെന്ന് ആദ്യമേ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വിഎസിന്റെ ആവശ്യത്തെ തള്ളി സമഗ്ര അന്വേഷണം മതി എന്ന നിലപാട് സ്വീകരിച്ചത്. ഇത് വിവാദമായതോടെയാണ് മാണി രാജി വയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്.
മാണി വിഷയത്തിലെ അഭിപ്രായ വ്യത്യാസത്തോടെ സിപിഎമ്മിലെ വിഭാഗീയത വീണ്ടും മറ നീക്കിയിരിക്കുകയാണ്. പോളിറ്റ് ബ്യൂറോയേയും വെല്ലുവിളിച്ച് വിഎസ് നിലപാട് കടുപ്പിച്ചതോടെ പ്രശ്നം ഗുരുതരമായി. പാര്‍ട്ടിയുടെ താഴെത്തട്ടിലെ സമ്മേളനങ്ങള്‍ക്കിടെ ഇത് അണികളില്‍ ആശങ്കയും ജനങ്ങളില്‍ കൗതുകവുമാണുയര്ത്തിയിരിക്കുന്നത്. അടിത്തറ തന്നെ തകര്‍ന്ന പാര്‍ട്ടിയെ കരകയറ്റാന്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ച് കേന്ദ്രക്കമ്മറ്റി വമ്പന്‍ ചര്‍ച്ചകള്‍ നടത്തിയതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി.
പിണറായിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് ഇന്നലെയും വിഎസ് രംഗത്തെത്തി. സിബിഐ അന്വേഷണത്തെ അനുകൂലിക്കാത്തവര് അഴിമതിക്കാരെ സംരക്ഷിക്കാനാണ് തയ്യാറാകുന്നതെന്ന് വിഎസ് തുറന്നടിച്ചു. മന്ത്രി കോഴ വാങ്ങിയത് സംബന്ധിച്ച കേസ് മാണി ഉള്‍പ്പെട്ട സംസ്ഥാന ഭരണത്തിന്റെ കീഴിലുളള പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല എന്നതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്ന് അച്യുതാനന്ദന് ആവര്‍ത്തിച്ചു.
കേസ് സിബിഐക്ക് വിടണമെങ്കില്ത്തന്നെ പ്രാഥമികമായ അന്വേഷണം നടത്തി സംസ്ഥാന പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും, യുഡിഎഫ് നേതാക്കളും മാണി കുറ്റക്കാരനല്ലെന്ന് അവര്‍ക്കെല്ലാം പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് ആവര്‍ത്തിച്ച് പ്രസ്താവന ഇറക്കിയപ്പോള്‍ അന്വേഷണം പ്രഹസനമാകുമെന്ന് ബോധ്യമായി.
മാത്രമല്ല, നേരത്തെ പാമോയില്‍ കേസില്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ കേസ് അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ചോദിച്ചത് വിഎസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ പിണറായി വിജയന് മാത്രമല്ല എസ്. രാമചന്ദ്രന് പിള്ളയും എം.എ. ബേബിയും സിബിഐ അന്വേഷണമെന്ന ആവശ്യത്തെ തള്ളി. അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലായാലും മതിയല്ലോ എന്ന് രാമചന്ദ്രന്‍പിള്ള ചോദിക്കുമ്പോള്‍ വിഎസിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാട് പാര്‍ട്ടി തീരുമാനിക്കുമെന്നും ബേബി തുറന്നടിച്ചു.
സിബിഐ ഒട്ടേറെ പേരുദോഷം കേള്പ്പിച്ചവരാണെന്നും അത്രയും കേരളത്തിലെ പോലീസ് കേള്പ്പിച്ചിട്ടില്ലെന്നുമായിരുന്നു പിണറായി കഴിഞ്ഞ ദിവസം പറഞ്ഞത്. വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് പാര്‍ട്ടി പിന്നീട് ആവശ്യപ്പെടുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. എന്തായാലും മാണിക്കെതിരെയുള്ള കോഴ ആരോപണം ഭരണ മുന്നണിയെപ്പോലെ പ്രതിപക്ഷത്തെയും പിടിച്ചുലയ്ക്കുകയാണ്. ബാറുടമകള്‍ കൂടുതല്‍ തെളിവ് പുറത്ത് വിടുകയും നാളെ കേരള കോണ്‍ഗ്രസ് യോഗം കൂടുകയും ചെയ്യുന്നതോടെ പ്രശ്നം കൂടുതല്‍ കുഴയുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: