ന്യൂദല്‍ഹി: ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം. ദല്‍ഹിയില്‍ ചേര്‍ന്ന അവയിലബിള്‍ പോളിറ്റ്ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. മാണിക്കെതിരായ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര നേതൃത്വം അതിനെ തള്ളി തീരുമാനം എടുത്തത്.
സി.ബി.ഐ അന്വേഷണത്തിന് പകരം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനാണ് കേന്ദ്ര തീരുമാനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ കേന്ദ്ര നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അന്തിമതീരുമാനം കേരള ഘടകമായിരിക്കും കൈക്കൊള്ളുക. ഇത് ചര്‍ച്ച ചെയ്യാന്‍ നാളെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. സിറ്റിംഗ് ജഡ്ജിയുടെ സേവനം ആവശ്യപ്പെടുമെന്നാണ് സൂചന.
സിബിഐ അന്വേഷണത്തെ അനുകൂലിക്കാത്തവര് അഴിമതിക്കാരെ സംരക്ഷിക്കാനാണ് തയ്യാറാകുന്നതെന്ന് വിഎസ് തുറന്നടിച്ചിരുന്നു. മന്ത്രി കോഴ വാങ്ങിയത് സംബന്ധിച്ച കേസ് മാണി ഉള്‍പ്പെട്ട സംസ്ഥാന ഭരണത്തിന്റെ കീഴിലുളള പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല എന്നതുകൊണ്ടാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്ന് അച്യുതാനന്ദന് ആവര്‍ത്തിച്ചിരുന്നു.
മാണിക്കെതിരായ അഴിമതി ആരോപണം സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ മുങ്ങിപ്പോകുമെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഭയം. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആദ്യമേ ആവശ്യപ്പെട്ടത്. ഇതിനിടയ്ക്ക് ബാര്‍ കോഴ ആരോപണം അന്വേഷിക്കേണ്ട വിജിലന്‍സ് സംഘത്തെ ഇന്ന് തീരുമാനിക്കും. വിന്‍സന്‍ എം പോളിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. വിജിലന്‍സ് അന്വേഷണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ന്യായീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: