തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക്. ധനകാര്യമന്ത്രി കെ.എം.മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുകയും സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ആവശ്യപ്പെട്ടു. മാണിയുടെ രാജിയും സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് ബിജെപി സമരം ശക്തമാക്കും. ഇന്ന് പഞ്ചായത്തു തലത്തില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. ഈമാസം ഏഴിനു ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
ധനമന്ത്രിക്കെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതരമായ ആരോപണമാണ്. അതിനെ ലാഘവത്തോടെ കാണുന്ന സര്‍ക്കാര്‍ നിലപാട് ജനവഞ്ചനയാണ്. വിജിലന്‍സ് അന്വേഷണം എന്ന പേരുപറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം. സര്‍ക്കാര്‍ നിലപാടിനെ സഹായിക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിന്റെത്.സിപിഎം നേതാക്കളുടെ നിലപാടുകളിലെ വിഭാഗീയതയും ഇതുതന്നെയാണ് കാണിക്കുന്നത്. കേസിനെ ദുര്‍ബലപ്പെടുത്തി കോഴക്കേസില്‍ നിന്ന് കെ.എം.മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സിബിഐ അന്വേഷണം വേണമെന്ന വിഎസ്സിന്റെ ആവശ്യവും വേണ്ടെന്ന പിണറായിയുടെ ആവശ്യവും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മാണിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ആരെ കൂട്ടുപിടിച്ചും അധികാരത്തിലെത്തുന്നതിനായി സിപിഎം കെ.എം.മാണിയെ പ്രീണിപ്പിക്കുകയാണ്.
കോഴക്കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ കുടുങ്ങുന്നത് കെ.എം.മാണി മാത്രമായിരിക്കില്ലെന്ന് വി.മുരളീധരന് പറഞ്ഞു. മറ്റു മന്ത്രിമാരും ബാര്‍ ഉടമകളില്‍ നിന്ന് പണം പറ്റിയതിന്റെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്ത്രിസഭയാകെ പ്രതിക്കൂട്ടിലാകുമെന്ന ഭയമാണ് ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കേസിന്റെ ശരിയായ വസ്തുതകള്‍ പുറത്തുവരികയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോഴക്കേസില്‍ സിബിഐ അന്വേഷണവും വേണ്ട, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണവും വേണ്ടെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായം വിചിത്രമാണ്. സിബിഐ അന്വേഷിച്ചാല്‍ കേന്ദ്രസര്‍ക്കാറിന്റെ സ്വാധീനമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ ഏതെങ്കിലും ഏജന്‍സി അന്വേഷിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും സ്വാധീനമുണ്ടാകും. എന്നാല്‍, ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുമില്ല. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് യുഡിഎഫുമായി ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: