944. പിണ്ഡാണ്ഡസ്ഥഃ – പിണ്ഡാണ്ഡത്തില്‍ സ്ഥിതിചെയ്യുന്നവന്‍. ജീവികളുടെ ശരീരത്തെ നിര്‍ദ്ദേശിക്കുന്ന ഒരു സാങ്കേതിക പദമാണ് പിണ്ഡാണ്ഡം. പ്രത്യേകിച്ച് മനുഷ്യശരീരത്തെ കുറിക്കാന്‍ യോഗശാസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് അധികം പ്രയോഗം. ത്രിഗുണങ്ങളുടെയും പഞ്ചഭൂതങ്ങളുടെയും പിണ്ഡീകരണം കൊണ്ടുണ്ടായതുകൊണ്ട് ശരീരത്തിന് പിണ്ഡാണ്ഡം എന്നുപേര്. ബ്രഹ്മാണ്ഡത്തിന്റെ ഒരു ചെറിയ പകര്‍പ്പായാണ് പിണ്ഡാണ്ഡത്തെ യോഗശാസ്ത്രം വിവരിക്കുന്നത്. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലുമുണ്ട്. ബ്രഹ്മാണ്ഡത്തില്‍ സൃഷ്ടി, സ്ഥിതി, നാശം എന്നീ പ്രക്രിയകള്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. പിണ്ഡാണ്ഡത്തിലും സൃഷ്ടിയിലും വളര്‍ച്ചയും ക്ഷയവും നാശവും തുടര്‍ച്ചയായി നടക്കുന്നു. ബ്രഹ്മാണ്ഡത്തില്‍ സര്‍വത്ര വ്യാപിച്ച് അതിനെ പ്രവര്‍ത്തിപ്പിക്കുന്നു പരമാത്മ ചൈതന്യം ജീവാത്മാവിന്റെ രൂപത്തില്‍ ഓരോ ശരീരത്തിലും കുടികൊണ്ട് അതിന്റെ എല്ലാഭാഗങ്ങളിലും വ്യാപിച്ച് അതിനെ പ്രവര്‍ത്തിപ്പിക്കുന്നു. ഓരോ ശരീരത്തിലും ജീവാത്മാവായി വര്‍ത്തിക്കുന്ന ഭഗവാനെ പിണ്ഡാണ്ഡസ്ഥനായി സ്തുതിക്കുന്നു.
945. പ്രപഞ്ചാത്മാഃ – പ്രപഞ്ചത്തിന്റെ ആത്മാവായവന്‍. പ്രപഞ്ചത്തില്‍ ജഡവസ്തുക്കളും ജീവികളുമുണ്ട്. ഇക്കാര്യം പലരീതിയില്‍ മുമ്പു ചര്‍ച്ച ചെയ്തിരുന്നു. ജഡമായും ജീവിയായും പ്രപഞ്ചത്തിലുള്ള എല്ലാത്തിലും അവയെ അവയാക്കിത്തീര്ക്കുകയും അങ്ങനെതന്നെ കുറെക്കാലം നിലനിറുത്തുകയും ചെയ്യുന്ന ചൈതന്യമുണ്ട്. പ്രപഞ്ചത്തെ പ്രപഞ്ചമായി നിലനിറുത്തുന്നതും അതേ ചൈതന്യമാണ്. ആ ആത്മചൈതന്യം ഗുരുവായൂരപ്പന് തന്നെയാണ്.
946. ശബ്ദബ്രഹ്മ സ്വരൂപകഃ – ശബ്ദബ്രഹ്മം സ്വരൂപമായവന്‍. അണുവിലും അണുവായിരിക്കെത്തന്നെ പ്രപഞ്ചരൂപമായും വര്‍ത്തിക്കുന്ന ബ്രഹ്മചൈതന്യം നിര്‍വികാരവും സീമാതീതവുമാണ്. ആ ചൈതന്യത്തില്‍ ‘ വിമര്‍ശം’ എന്ന് ആചാര്യന്മാര് നാമകരണം ചെയ്ത ഒരു മഹാവിസ്ഫോടനം ഉണ്ടായി എന്നും അതില്‍നിന്നുണ്ടായ പ്രകമ്പനങ്ങളും അവയുടെ പ്രതിദ്ധ്വനികളും ചേര്‍ന്നുണ്ടായ ആഘാത പ്രത്യാഘാതങ്ങള്‍ ഘനീഭവിച്ചതാണ് നാമറിയുന്ന പ്രപഞ്ചം എന്നും ഒരു വാദമുണ്ട്. ഏതു വസ്തുവിനെ അപഗ്രഥിച്ചാലും അവ ചില കണികകളുടെ പ്രകമ്പനങ്ങള്‍ മാത്രമാണെന്നു കാണാം. നിരന്തരമായി ചലിക്കുന്ന കണികളുണ്ടാക്കുന്ന ശബ്ദതരംഗങ്ങളുടെ രൂപത്തില്‍ പ്രപഞ്ചമായി വര്‍ത്തിക്കുന്നത് ഭഗവാന്‍തന്നെയാണ്.
ശബ്ദബ്രഹ്മം എന്ന പദം വേദങ്ങളെകുറിക്കാനും ഉപയോഗിക്കാറുണ്ട്. അപൗരുഷേയമായ വേദം എല്ലാ ജ്ഞാനത്തിന്റെയും സാരാംശമാണ്. മനുഷ്യരോടുള്ള കാരുണ്യംകൊണ്ട് വേദമായി രൂപം പൂണ്ടതും ഭഗവാന് തന്നെ. പ്രണവം എന്നും ശബ്ദബ്രഹ്മത്തിന് അര്‍ത്ഥമുണ്ട്. ഈ രണ്ടര്‍ത്ഥങ്ങളും മനുഷ്യന് പുറപ്പെടുവിക്കുന്ന ഭാഷണ ശബ്ദങ്ങളെ ബ്രഹ്മചൈതന്യത്തിന്റെ ആവിഷ്ക്കാരമായി അവതരിപ്പിക്കുന്നു. വേദമായും വേദബീജമായ പ്രണവമായും രൂപം പൂണ്ട് ലൗകികവും ആദ്ധ്യാത്മികവുമായ വിജ്ഞാനം മനുഷ്യസമൂഹത്തിനു തന്നത് ഭഗവാനാണ്.
947. ആധാരഷട്കനിലയഃ – ഷഡാധാരങ്ങളില്‍ വസിക്കുന്നവന്. മനുഷ്യശരീരത്തില്‍ നട്ടെല്ലിനുള്ളിലുള്ള സുഷുമ്നാ നാഡിയില്‍ ആറു നാഡീകേന്ദ്രങ്ങളുണ്ട്. ശരീരമാകെ വ്യാപിക്കുന്ന സംവേദനക്ഷമതയുള്ള നാഡികള്‍ ഈ കേന്ദ്രങ്ങളില്‍ ഒത്തുചേരുന്നു. ഈ നാഡീ കേന്ദ്രങ്ങളെ യോഗശാസ്ത്രത്തില്‍ പദ്മങ്ങളെന്നും ചക്രങ്ങളെന്നും പറയാറുണ്ട്. ഇവയില്‍ ഏറ്റവും താഴെയുള്ളതിന് മൂലധാരം എന്നുപേര്. അതിനുമുകളില്‍ സ്വാധിഷ്ഠാനം മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ എന്നീ പദ്മങ്ങള്‍. ആറിനെയും ചേര്‍ത്ത് ഷഡാധാരങ്ങള്‍ എന്നോ ആധാരഷ്ടകം എന്നോ പറയാം. കുണ്ഡലിനീരൂപത്തില്‍ മൂന്നരച്ചുറ്റായി ഒരു പാമ്പിനെപ്പോലെ യോഗമായ മൂലാധാരത്തില്‍ ഉറങ്ങുന്നു. യോഗമായ ഉണര്‍ന്ന് ആധാരചക്രങ്ങളെ ഭേദിച്ച് അജ്ഞാചക്രത്തിനുമുകളില് തലയോട്ടിക്കുള്ളിലുള്ള സഹസ്രാരപദ്മത്തിലെത്തി അവിടെയുള്ള വൈകുണ്ഠമൂര്‍ത്തിയുമായി ഒത്തുചേരുമ്പോള്‍ സാധകന് നിര്വികല്പമായ ആനന്ദത്തില്‍ ലയിക്കുമെന്ന് . ഈ ആധാരചക്രങ്ങളെ ഭേദിച്ച് അജ്ഞാചക്രത്തിനുമുകളില് തലയോട്ടിക്കുള്ളിലുള്ള സഹസ്രാരപദ്മത്തിലെത്തി അവിടെയുള്ള വൈകുണ്ഠമൂര്‍ത്തിയുമായി ഒത്തുചേരുമ്പോള്‍ സാധകന് നിര്വികല്പമായ ആനന്ദത്തില്‍ ലയിക്കുമെന്ന് വൈഷ്ണവകുണ്ഡലിനീയോഗം. ഈ ആധാരചക്രങ്ങള്‍ ഓരോന്നിലും ഭഗവാന് വ്യത്യസ്ത രൂപങ്ങളില്‍ സ്ഥിതിചെയ്ത് ശരീരത്തിന്റെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ ‘ ആധാരഷട്കനിലയഃ’ എന്നു നാമം.
948. ജീവവ്യാപൃതിചോദകഃ – ജീവന്റെ വ്യാപാരങ്ങളെ പ്രചോദിപ്പിക്കുന്നവന്‍. മുന്‍നാമത്തില്‍ പറഞ്ഞ ആധാരചക്രങ്ങളില്‍ പല മൂര്‍ത്തികളുടെ രൂപത്തില്‍ ഗുരുവായൂരപ്പന് പരിവാരദേവതകളോടുകൂടി സ്ഥിതിചെയ്ത് ഓരോ ചക്രവുമായി ബന്ധപ്പെട്ട നാഡീവ്യൂഹങ്ങളെ സന്ദര്‍ഭത്തിനൊത്ത രീതിയില്‍ പ്രവര്‍ത്തിപ്പിച്ച് ശരീരത്തിന്റെ ചേഷ്ടകളെ നിയന്ത്രിക്കുന്നു. വേണ്ട സമയത്തു വേണ്ടതു ചെയ്യാനുള്ള പ്രേരണ അവയവങ്ങള്‍ക്കു കിട്ടുന്നത് ഭഗവാന്റെ പ്രേരണകൊണ്ടാകയാല് ഈ നാമം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: