തിരുവനന്തപുരം : ശബരിമല സംബന്ധിച്ച് എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഹിന്ദുഐക്യവേദി. ശബരിമല മണ്ഡലകാല തീര്‍ത്ഥാടനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ ശബരിമലയിലും പമ്പയിലും ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് മനപ്പൂര്‍വ്വമായ ഹിന്ദുദ്രോഹമാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പത്രസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താതെ മുഖ്യമന്ത്രിയും കൂട്ടരും ശബരിമല കാര്യത്തിന് പ്രധാനമന്ത്രിയെ കണ്ടു എന്ന് പ്രചരിപ്പിക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. മുഖ്യമന്ത്രിക്ക് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ആദ്യം ശബരിമല തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട കേശവന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് വിധേയമാക്കുകയാണ്. ഇതിനു ശേഷം നിരവധി പഠനറിപ്പോര്‍ട്ടുകള്‍ ശബരിമല സംബന്ധിച്ച് ഉണ്ടായി. എല്ലാം പൂഴ്ത്തിവച്ചിട്ടാണ് സര്‍ക്കാര്‍ ഈ നാടകം കളിക്കുന്നത്.
കുടിക്കാനും കുളിക്കാനുമുള്ള ശുദ്ധജലം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം, വിരി വയ്ക്കാനുള്ള സ്ഥലം, ഭക്ഷണം, യാത്രാസൗകര്യം, വഴിപാടു സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം, സുഖദര്‍ശനം എന്നിങ്ങനെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടത് തികച്ചും ലളിതവും ന്യായവുമായ ആവശ്യങ്ങള്‍ മാത്രമാണ്. ഈ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ ഇതുവരെ കഴിഞ്ഞില്ല എന്നത് കുറ്റകരമായ അവഗണനയാണ്.
മണ്ഡലകാലത്തെ തീര്‍ത്ഥാടനം ഓരോ വര്‍ഷവും സര്‍ക്കാരിന് റവന്യൂ ടാക്സ് ഇനത്തില്‍ 10,000 കോടിയില്‍ അധികം രൂപയുടെ വരുമാനത്തിന് കാരണമാകുന്നുണ്ട്. കെഎസ്ആര്‍ടിസി നഷ്ടം നികത്തുന്നതിന് ഇക്കാലയളവിലെ വരുമാനം കൊണ്ടാണ്. വിവേചനപരമായി ശബരിമലയില്‍ ഒരു യൂണിറ്റ് വൈദ്യുതിക്ക് 16.40 രൂപ ഈടാക്കുന്ന കെഎസ്ഇബി വരുമാനം കൂട്ടുന്നത് ശബരിമലയെ കൊണ്ടുമാത്രം. ആഭ്യന്തരവകുപ്പ് ആയുധം വാങ്ങിച്ചതും ശബരിമല വകയില്‍ ആണ്. ഇങ്ങനെ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും സേവനത്തിന്റെ പേരില്‍ കോടികള്‍ കൊള്ളയടിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാതെ തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് ന്യൂനപക്ഷ നിയന്ത്രിത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു.
2011 മുതല്‍ ഇങ്ങോട്ട് ഓരോ വര്‍ഷവും തീര്‍ത്ഥാടന കാലത്ത് പൊതുമരാമത്ത് വകുപ്പിന് അനുവദിക്കുന്ന തുക ഈ വര്‍ഷം ഗണ്യമായി കുറച്ചു. മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ഒന്നുപോലും പൂര്‍ത്തിയാക്കിയിട്ടില്ല.
തീര്‍ത്ഥാടനം തുടങ്ങി ഇരുപത് ദിവസമാകുമ്പോള്‍ തന്നെ നിറഞ്ഞു പൊട്ടിഒഴുകുന്ന കക്കൂസുകള്‍ ആണ് ശബരിമലയിലും പമ്പയിലും ഉള്ളത്. ഇവയുടെ സംഭരണശേഷി വര്‍ദ്ധിക്കുന്നതിന് പകരം നദിയിലേക്ക് തുറന്ന് വിടുകയാണ്. പമ്പാജലത്തിന് കോളിഫോം ബാകിടീരിയയുടെ അളവു വര്‍ഷങ്ങളായി അപകടകരമാംവിധം വര്‍ധിച്ച നിലയിലാണ്.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കണം എന്നത് ഒരു പതിറ്റാണ്ടിനു മേലായി ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും കൂടുതല്‍ വനഭൂമി അനുവദിക്കേണ്ടതുണ്ട്, പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കണം. ശബരി റയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കണം. പമ്പയിലേക്ക് നാലുവരി പാത നിര്‍മ്മിക്കണം. തുടങ്ങി ശബരിമല സംബന്ധിച്ച നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ 7ന് രാവിലെ ദേവസ്വം മന്ത്രിയുടെ വസതിയിലേക്ക് ഭക്തജനമാര്‍ച്ച് നടത്തും. നവംബര്‍ 7 മുതല്‍ 14 വരെ സംസ്ഥാന വ്യാപകമായി ശബരിമല രക്ഷാവാരം ആയി ആചരിക്കും. ഈ ദിവസങ്ങളില്‍ ശബരിമലയോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടും സര്‍ക്കാരിന്റെ കബളിപ്പിക്കല്‍ തന്ത്രം തുറന്നു കാട്ടുന്നതിനും ആയി എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സായാഹ്നധര്‍ണകളും നടത്തുന്നതാണ്. സര്‍ക്കാരിന്റെ അനാസ്ഥ തുടരുന്ന പക്ഷം കടുത്ത സമരപരിപാടികള്‍ക്ക് സാഹചര്യമൊരുങ്ങും.
പത്രസമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗങ്ങളായ തിരുമല അനില്‍, കെ. പ്രഭാകരന്, കിളിമാനൂര്‍ സുരേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: