തിരുവനന്തപുരം: കയര്‍ വികസനവകുപ്പ് സംസ്ഥാനമൊട്ടാകെ ഇന്ന് കയര്‍ദിനമായി ആചരിക്കും. ഈവര്‍ഷം 1,600 കോടി രൂപയ്ക്ക് മുകളിലാണ് കയര്‍ കയറ്റുമതിയില്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അടൂര്‍പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്ന് കയര്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഭൂരിഭാഗവും കേരളത്തിന്റെ സംഭാവനയാണ്. 2010-11ല്‍ ഇന്ത്യയില്‍നിന്നുളള കയറ്റുമതി 807.07 കോടിയായിരുന്നത് 2011-12ല്‍ 1052.62 കോടിയും, 2012-13ല്‍ 1116.02 കോടിയും, 2013-14ല്‍ 1476.03 കോടിയായും വര്‍ധിച്ചു. സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനങ്ങളായ കയര്‍ കോര്പ്പറേഷന്, ഫോം മാറ്റിങ്സ്(ഇന്ത്യ) ലിമിറ്റഡ്, കയര്‍ഫെഡ് എന്നീ സ്ഥാപനങ്ങള്‍ വഴി 2009-10ല്‍ 9.92 ലക്ഷം രൂപയായിരുന്ന കയറ്റുമതി 2012-13ല്‍ 325.81 ലക്ഷമായും 2013-14ല്‍ 345.91 ലക്ഷമായും വര്‍ധിപ്പിക്കാനായി.
എന്നാല്‍, ചകിരി ഉല്‍പ്പാദന മേഖലയില്‍ ഇനിയും ഏറെ മുന്നോട്ടുപോകണം. ഏകദേശം 2.25 ലക്ഷം മെട്രിക് ടണ്‍ ചകിരി പ്രതിവര്‍ഷം വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഏകദേശം 30,000 മെട്രിക് ടണ്‍ ചകിരി മാത്രമേ ശരാശരി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുളളൂ.
ചകിരി ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കയര്‍ഫെഡിന്റെ നിയന്ത്രണത്തിലുളള നാലു വലിയ ഡീഫൈബറിങ് മില്ലുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായും മന്ത്രി അറിയച്ചു. സഹകരണസംഘങ്ങളുടെ പുന:രുദ്ധാരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നുവര്‍ഷമായി 440 സംഘങ്ങള്‍ക്ക് 21 കോടി രൂപ നല്കി. സംഘങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി 14.59 കോടി രൂപയാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നല്‍കിയത്. തൊഴിലാളികളുടെ അധ്വാനഭാരം ലഘൂകരിക്കുന്നതിനായി യന്ത്രവല്‍ക്കരണം നടപ്പാക്കിവരികയാണ്.
ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ ആവശ്യപ്പെട്ടതനുസരിച്ച് 5717 ഇലക്ട്രോണിക് റാട്ടുകള്‍ നിര്മിച്ചുനല്കാന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറിക്ക് 1.65 കോടിരൂപ അനുവദിച്ചു. കൂടാതെ ഉണക്കത്തൊണ്ടും പച്ചത്തൊണ്ടും സംസ്കരിക്കാന്‍ കഴിയുന്ന ക്രഷര്‍ സംവിധാനത്തോടുകൂടി എന്‍സിആര്‍എംഐ പുറത്തിറക്കിയ ആധുനികരീതിയിലുളള പരിഷ്കരിച്ച 125 ഡീഫൈബറിങ് മെഷീനുകള്‍ നിര്‍മ്മിച്ചുനല്‍കാനും കയര്‍യന്ത്രനിര്‍മാണ ഫാക്ടറിക്ക് 2.81 കോടിരൂപ അനുവദിച്ചിട്ടുണ്ട്. വിപണനമേളകള് സംഘടിപ്പിച്ചും മേളകളില്‍ പങ്കെടുത്തും ആഭ്യന്തരകയറ്റുമതി മേഖല ശക്തിപ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിജെടി ഹാളില്‍ രാവിലെ 11ന് നടക്കുന്ന കയര്‍ ദിനാചരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. റവന്യൂമന്ത്രി അധ്യക്ഷത വഹിക്കും. പ്രോജക്ടുതല കയര്‍ അവാര്‍ഡുകളുടെ വിതരണം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: