ന്യൂദല്‍ഹി: സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തി ദേശീയ ഓപ്പണ്‍ അത്ലറ്റിക് മീറ്റില്‍ റെയില്‍വേയുടെ മലയാളിതാരം വി.എസ് സുരേഖയുടെ മധുരപ്രതികാരം. പോള്‍വാള്‍ട്ടിലെ 4.08 മീറ്ററെന്ന റെക്കോര്‍ഡാണ് 4.15 മീറ്റര്‍ ചാടി സുരേഖ തിരുത്തിയത്. സുരേഖയെ ദേശീയ ഗെയിംസില്‍ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. റെയില്‍വേയുടെ മറ്റൊരു മലയാളി താരം കെ.സി. ദിജ 3.06 മീറ്റര്‍ ചാടി ഈയിനത്തില്‍ വെള്ളി സ്വന്തമാക്കി.
ദേശീയ ഗെയിംസില്‍ കേരളം എന്‍ട്രി തന്നാല്‍ സംസ്ഥാനത്തിനു വേണ്ടി മത്സരിക്കാനിറങ്ങുമെന്ന് ദേശീയ റിക്കോര്‍ഡ് തിരുത്തിയ പ്രകടനത്തിനു ശേഷം സുരേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ച് ചെന്നൈയില്‍ സിഐഎസ്എഫ് കോച്ച് പി.സി. ത്യാഗിയുടെ കീഴില്‍ നടത്തിയ പരിശീലനമാണ് റെക്കോര്‍ഡ് മറികടക്കാന്‍ സഹായിച്ചതെന്നും സുരേഖ പറഞ്ഞു. ട്രിപ്പിള്‍ജമ്പ് ദേശീയ താരമായ രഞ്ജിത് മഹേശ്വരിയുടെ ഭാര്യയാണ് സുരേഖ.
ദേശീയ അത്ലറ്റിക് മീറ്റിലെ മൂന്നാം ദിനമായ ഇന്നലെ പുരുഷന്മാരുടെ ഹൈജംപില്‍ 2.17 മീറ്റര്‍ ചാടി മലയാളിയായ ജിതിന് സി തോമസ് വെള്ളിനേടി. 14.29 സെക്കന്റില്‍ ഫിനിഷ് ചെയ്ത് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയ പാലാ സ്വദേശി പിന്റോ മാത്യുവും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയ സജിത കെ.വിയും ഇന്നലെ മെഡല്‍നേട്ടം കൊയ്ത മലയാളി താരങ്ങളാണ്. 13.97 സെക്കന്റില്‍ ഓടിയെത്തിയാണ് സജിത വെങ്കലം സ്വന്തമാക്കിയത്.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ 10.08.50 മിനുട്ടില്‍ ഫിനിഷ് ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിനി സുധാ സിംഗ് സ്വന്തം പേരിലുള്ള മീറ്റ് റെക്കോര്‍ഡ് തിരുത്തി. 2013ല്‍ സ്ഥാപിച്ച 10.09.04 എന്ന റിക്കോര്‍ഡാണ് സുധാ സിംഗ് തിരുത്തിയത്. മീറ്റിന്റെ സമാപന ദിനമായ ഇന്ന് മലയാളി താരങ്ങളുടെ നേട്ടത്തില്‍ റെയില്‍വേയും സര്‍വ്വീസസും കീരീട നേട്ടത്തോട് അടുക്കുകയാണ്. പുരുഷ വിഭാഗത്തില്‍ സര്‍വ്വീസസിനും വനിതകളുടെ വിഭാഗത്തില്‍ റെയില്‍വേയ്ക്കുമാണ് പോയിന്റ് നിലയില്‍ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: