കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ ഹോം പോരാട്ടത്തിനിറങ്ങും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഗോവ എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം ഗ്രൗണ്ട് പോരാട്ടം. മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ടീം ഉടമ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും എത്തുമെന്നാണ് അറിയുന്നത്. രാത്രി ഏഴിനാണ് ഇരുടീമുകള്‍ക്കും നിര്‍ണായകമായ ആവേശപ്പോരാട്ടത്തിന്റെ കിക്കോഫ്.
പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഗോവയും. അഞ്ച് മത്സരങ്ങള്‍ കളിച്ച ഇരുടീമുകള്‍ക്കും ഒരു വിജയവും ഒരു സമനിലയുമടക്കം നാല് പോയിന്റുകള്‍ മാത്രമാണുള്ളത്. രണ്ട് ടീമുകളും മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും ഗോവ എഫ്സി എട്ടാം സ്ഥാനത്തുമാണ്. അതുകൊണ്ടുതന്നെ ഇന്ന് ഇരുടീമുകളും വിജയം ലക്ഷ്യമാക്കിയാണ് മൈതാനത്തിറിങ്ങുക.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചേര്ന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ ഇന്നലെ രാവിലെ തൃപ്പൂണിത്തുറി ചോയ്സ് സ്കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിയത്. ടീം മാനേജറും ക്യാപ്റ്റനുമായ ഡേവിഡ് ജെയിംസടക്കമുള്ള താരങ്ങളാണ് പരിശീലനത്തിനിറങ്ങിയത്.
കഴിഞ്ഞ മത്സരങ്ങളില്‍ പൂനെക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ സമനിലയും നേടി. മറ്റ് മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനം നടത്തിയെങ്കിലും പരാജയപ്പെടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.
എന്നാല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ പോരാട്ടത്തില്‍ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ടീം ക്യാപ്റ്റനും മാനേജരുമായ ഡേവിഡ് ജെയിംസ് പരിശീലനശേഷം മാധ്യമങ്ങളോടു പറഞ്ഞു. സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ പിന്തുണയും അനുകൂല സാഹചര്യങ്ങളും ബ്ലാസ്റ്റേഴ്സിന് മുതലെടുക്കാനാവും. അതിനാല്‍ മികച്ച വിജയം ലക്ഷ്യമിട്ടായിരിക്കും ഗോവക്കെതിരെ മത്സരിക്കാനിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യായാമങ്ങളും പരിശീലന മല്‍സരവും നടത്തി മൂന്നു മണിക്കൂറോളം ഗ്രൗണ്ടില്‍ ചിലവഴിച്ച ശേഷം ടീം അംഗങ്ങള്‍ താമസ സ്ഥലത്തേക്കു മടങ്ങി. അതേ സമയം ഇന്നലെ വൈകി മാത്രം കൊച്ചിയിലെത്തിയ വൈകിയെത്തിയതിനാല്‍ ഗോവ എഫ്സി പരിശീലനത്തിനിറങ്ങിയില്ല. ഇന്ന് ഇരുടീമുകളും മല്‍സരവേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഗോവന്‍ ടീം വൈകിട്ട് 6.30 മുതല്‍ 7.30 വരെയും കേരള ബ്ലാസ്റ്റേഴ്സ് രാത്രി 8.15 മുതല്‍ 9.15 വരെയും പരിശീലനം നടത്തും.
അതേ സമയം ടീമിന്റെ മുന്നേറ്റ നിരയിലെ കുന്തമുനകളിലൊന്നായ ഇംഗ്ലണ്ടുകാരന് മൈക്കല്‍ ചോപ്ര നാളത്തെ മത്സരത്തില്‍ കളിക്കാനിറങ്ങില്ലെന്നു ടീമധികൃതര്‍ അറിയിച്ചു. കാലിനേറ്റ പരിക്കില്‍ നിന്നും മുക്തനാവാത്തതാണ് ചോപ്രക്ക് തിരിച്ചടിയാകുന്നത്.
നാളെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റ് വില്പന 20,000 കവിഞ്ഞിട്ടുണ്ട്. ഇന്നു വൈകീട്ടു അഞ്ചു വരെ കലൂര്‍ സ്റ്റേഡിയത്തിലെ കെ.എഫ്.എ ഓഫിസില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുമെന്നു അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: