തിരുവനന്തപുരം: ബാര്‍ കോഴവിവാദത്തില്‍ അന്വേഷണം വിജിലന്‍സ് തിരുവനന്തപുരം റെയ്ഞ്ച് എസ്പിക്ക്. എസ്പി എം. രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്, ഗോപകുമാര്‍, സൈനു തോമസ് എന്നിവര്‍ സംഘത്തിലുണ്ടാകും. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ക്വിക് വെരിഫിക്കേഷന് നടത്താനാണു നിര്‍ദേശം. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കില്ലെന്നതാണ് വസ്തുത. കേസ് രജിസ്റ്റര്ചെയ്തുള്ള അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്. പ്രാഥമികമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാകും ആദ്യം അന്വേഷണം ആരംഭിക്കുക. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നേരത്തെ ആഭ്യന്തര വകുപ്പിനു കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിജിലന്‍സ് സംഘത്തെ നിയോഗിച്ചത്. എന്നാല്‍ പ്രാഥമിക പരിശോധന മാത്രമാകും വിജിലന്‍സ് നടത്തുക. വിജിലന്‍സ് എന്‍ക്വയറിക്കും സാധ്യതയുണ്ട്. ഇതില്‍ കഴമ്പുണ്ടെങ്കില്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും.
പ്രാഥമിക ഘട്ടമെന്ന നിലയില്‍ ആരോപണം ഉന്നയിച്ച ആളില്നിന്നാകും മൊഴിയെടുക്കുക.അങ്ങനെയാണെങ്കില്‍ ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തും. അദ്ദേഹത്തിന്റെ മൊഴിയില്‍ മറ്റാരുടെയെങ്കിലും പേരുകള്‍ പറയുന്നുണ്ടെങ്കില്‍ അവരുടെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. ആരൊക്കെയാണോ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത് അവരുടെയെല്ലാം മൊഴിയെടുക്കും. ഈ സമയം ആരോപണം ഉന്നയിക്കുന്നവരുടെ കൈയില്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് ഹാജരാക്കാനുള്ള അവസരവും ഉണ്ടാകും. ഇവരില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാകും രണ്ടാംഘട്ട അന്വേഷണം. ഇന്നലെ രാവിലെ അന്വേഷണം സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനുശേഷമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: