ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് പാക് താലിബന്‍ ഭീഷണി. വാഗയില്‍ നടത്തിയ സ്ഫോടനത്തിന്റെ തുടര്‍ച്ച ഉടന്‍ ഭാരതത്തിലുണ്ടാവുമെന്നും അവര്‍ മുന്നറിയിപ്പു നല്കുന്നു. പാക് താലിബനില്നിന്നു തെറ്റിപ്പിരിഞ്ഞ വിഭഗാമായ ജമാ അത്ത് -ഉല്-അഹ്റാറാണ് മോദിയെ വധിക്കുമെന്നും പ്രതികാരം ചെയ്യുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ച ദിവസം 60 പേര് കൊല്ലപ്പെടുകയും 110 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത വാഗാ ചാവേര്‍ സ്ഫോടനം പാക്കിസ്ഥാന് സൈന്യത്തെത്തന്നെ ലക്ഷ്യമിട്ടായിരുന്നുവെന്നും ഭീകരസംഘടനാ വക്താവ് പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തിലും റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തിലും പറയുന്നു.
തെഹ്രിക്-ഇ- താലിബന്‍ പാക്കിസ്ഥാന് ജമാഅത്ത് അഹ്റാര്‍ (ടിടിപി-ജെഎ) എന്ന സംഘടനയുടെ വക്താക്കളിലൊരാളായ ഇഹ്സാനുള്ള ഇഹ്സാനാണ് മോദിയെ വധിക്കാന്‍ പദ്ധതിയിട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഭാരതത്തില്‍ നടത്തുന്ന ചാവേര്‍ ആക്രമണത്തിലൂടെയായിരിക്കും പ്രധാനമന്ത്രിയെ വധിക്കുകയെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.
ട്വിറ്ററിലൂടെ നിലപാട് മോദിയോട് താന്‍ പങ്കുവെച്ചിട്ടുണ്ടെന്നും ഇഹ്സാനുള്ള പറഞ്ഞു. ഇതിനായി ഭാരത അതിര്‍ത്തിയിലേക്ക് തങ്ങളുടെ ചാവേറുകളെ അയച്ചുകഴിഞ്ഞു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറുന്ന ഇവര്‍ ആക്രമണം നടത്തുമെന്നും ഇഹ്സാനുള്ള വ്യക്തമാക്കി. റോയിട്ടേഴ്സിനോടു ഫോണിലൂടെ സംസാരിച്ച ഇയാള്‍ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ആദ്യം ട്വിറ്ററിലൂടെ (തെറ്റായ)ഇംഗ്ലീഷിലാണ് ഇഹ്സാനുള്ള മോദിക്ക് ഭീഷണി സന്ദേശം അയച്ചത്. ഗുജറാത്തിലും കശ്മീരിലും നിരപരാധികളായ മുസ്ലിങ്ങളെ മോദി കൊന്നൊടുക്കിയെന്നും അതിന് പ്രതികാരം ചെയ്യുമെന്നുമാണ് സന്ദേശം. പാക്കിസ്ഥാനിലെ സ്ഫോടനത്തെ അപലപിച്ച് മോദി നടത്തിയ ട്വീറ്റിനു മറുപടിയായാണ് ഇഹ്സാനുള്ളയുടെ ഭീഷണി. പാക്കിസ്ഥാന് സുരക്ഷാ ഉദ്യോഗസ്ഥരേയും സ്ഥാപനങ്ങളെയും ആക്രമിക്കുക എന്ന പദ്ധതി വിജയകരമായെന്ന് ഇഹ്സാനുള്ള വ്യക്തമാക്കി.
അതേസമയം, ടിടിപി-ജെഎയുടെ വെളിപ്പെടുത്തലുകള്‍ നിസ്സാരമായി തള്ളാന്‍ അധികൃതര്‍ ഒരുക്കമല്ല. ഭീഷണിയുടെ യാഥാര്‍ത്ഥ്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷയും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കൊല്‍ക്കൊത്ത തുറമുഖത്തുനിന്ന് നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.
പ്രധാനമന്ത്രി മോദിക്കെതിരേ വെബ്സൈറ്റുകളിലൂടെ ഉയുരുന്ന വിവിധ തരം ഭീഷണികളെക്കുറിച്ച് അദ്ദേഹത്തെ രണ്ടാഴ്ചയ്ക്കിടെ രണ്ടുവട്ടം അധികൃതര്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള ജിഹാദി ഗ്രൂപ്പുകളുടേതാണ് ഭീഷണികള്‍. അതേസമയം കശ്മീര്‍ തെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രി മോദിയെ പ്രചാരണങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താനും വോട്ടര്‍മാരെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്ന് വിശകലനം ചെയ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: