ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാദ്യം ഉറപ്പായതോടെ അരവിന്ദ് കേജ്രിവാളും ആംആദ്മി പാര്‍ട്ടിയും മോദിപ്പേടിയില്‍ മുങ്ങി. ജനുവരി ആദ്യമോ ഫെബ്രുവരിയിലോ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ജനസമ്മതിയും പ്രതിഛായയും ദല്‍ഹിയിലും ഗുണം ചെയ്യുമെന്നും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും ബിജെപിക്ക് ഉറപ്പുണ്ട്. മോദി തന്നെയാകും ഇവിടെ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുക. ഇത് ആംആദ്മിക്കും കേജ്രിവാളിനും ഉണ്ടാക്കുന്ന ഭയപ്പാട് ചില്ലറയല്ല.
പ്രതിഛായ തകര്‍ന്ന് തരിപ്പണമായ കേജ്രിവാളിനും മറ്റും ഇനി ഒരു മുന്നേറ്റം ഉണ്ടാക്കുക അസാധ്യമാണ്. ഒന്നോ രണ്ടോ സീറ്റുകളെങ്കിലും കിട്ടിയാല്‍ ലാഭം എന്ന് കരുതാം എന്നതാണ് അവസ്ഥ. അത്തരമൊരു സ്ഥിതിയില്‍ മോദി തരംഗത്തില്‍ തങ്ങള്‍ ഒലിച്ചുപോകുമെന്ന് കേജ്രിവാളിന് അറിയാം. അതിന് പുതിയൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് കേജ്രിവാള്. മോദിയല്ല, ബിജെപി നേതാവ് ജഗദീശ് മുഖിയാണ് തന്റെ എതിരാളിയെന്നാണ് കേജ്രിവാളിന്റെ പുതിയ വാക്കുകള്‍.
വാരാണസിയില്‍ മോദിയാണ് തന്റെ എതിരാളിയെന്നു പറഞ്ഞാണ് മോദിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആപ്പ് നേതാവ് ഇറങ്ങിയത്. തോറ്റുതുന്നംപാടിയെന്നു മാത്രമല്ല ഉണ്ടായിരുന്ന പ്രതിഛായ പോലും ഒഴുകിപ്പോയി. ഇനി ആംആദ്മി പച്ചപിടിക്കില്ലെന്ന് ജനങ്ങള്‍ക്കും ഉറപ്പായി. അതിനാല്‍ മോദിയാണ് തന്റെ എതിരാളിയെന്ന് പറഞ്ഞാല്‍ ഇനി ദല്‍ഹിയില്‍ നിന്നു പോലും താന്‍ ഓടി രക്ഷപ്പെടേണ്ടിവരുമെന്ന് ആംആദ്മി നേതാവിന് മനസിലായി.
ദല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം മാത്രം അക്കാര്യം തീരുമാനിച്ചാല്‍ മതിയെന്നാണ് ബിജെപിയുടെ തന്ത്രം. എന്നാല്‍ അതിനു മുന്‍പേ കേജ്രിവാള് ജഗദീശനെ തന്റെ എതിരാളിയായി പ്രഖ്യാപിച്ചുകഴിഞ്ഞു. മോദിക്കുള്ള പിന്തുണ ആംആദ്മി നേതാവിനെ ഭയപ്പെടത്തുന്നുവെന്നാണ് ഇതിന്റെ അര്‍ഥം. താനും മുഖിയും തമ്മിലാണ് മല്‍സരമെന്ന് പറഞ്ഞാല്‍ മോദി ചിത്രത്തില്‍ ഇല്ലെന്ന് വരുത്താമെന്നാണ് കേജ്രിവാളിന്റെ കണക്കുകൂട്ടല്‍. മോദി പ്രധാനമന്ത്രിയാണ്. അതിനാല്‍ തെരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ല-കേജ്രിവാള് പറയുന്നു.
എന്നാല്‍ ഇത് കണ്ടറിഞ്ഞ് തന്നെയാണ് ബിജെപിയുടെ നീക്കം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ല. മാത്രമല്ല മോദിയല്ല മുഖിയാണ് എതിരാളിയെന്ന് പറയുക വഴി കേജ്രിവാളിന്റെ മോദിപ്പേടിയാണ് പുറത്തു വന്നതെന്നും ബിജെപിയും ചൂണ്ടിക്കാട്ടുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കേജ്രിവാള് ആരാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീശ് ഉപാദ്ധ്യയ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: