ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ വിഘടനവാദികളുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ പാക്കിസ്ഥാനുമായുള്ള ബന്ധം തുടരാനാവില്ലെന്ന കടുത്ത നിലപാടിലേക്ക് ഭാരതം. കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും വിഘടനവാദികളുമായി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള കടന്നുകയറ്റമാണെന്നുമുള്ള നിലപാട് കൂടുതല്‍ ശക്തമായി ഉന്നയിക്കുന്നതോടൊപ്പം കാശ്മീര്‍ വിഷയം ലോകരാജ്യങ്ങളോട് പറഞ്ഞുകൊണ്ടു നടന്നിട്ട് യാതൊരു കാര്യവുമില്ലെന്ന് ഒരിക്കല്‍കൂടി പാക്കിസ്ഥാനോട് വ്യക്തമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഭാരതവുമായുള്ള സമാധാന സംഭാഷണങ്ങള്‍ തുടരണമോ വേണ്ടയോ എന്നു പാക്കിസ്ഥാന് തീരുമാനിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എന്തു വേണമെന്ന ബോധം വേണ്ടത് പാക്കിസ്ഥാനാണെന്നും ഇന്ത്യന്‍ ഇക്കണോമിക് കമ്മറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി..
പാക്കിസ്ഥാനോട് സമാധാന സംഭാഷണങ്ങള്‍ തുടരാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്കെത്തിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം. അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതും വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നിശ്ചയിച്ചതും ഭാരതമാണ്. എന്നാല്‍ ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പ് പാക് ഹൈക്കമ്മീഷണര്‍ കാശ്മീരിലെ വിഘടനവാദ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എല്ലാം തകിടം മറിച്ചു- ജയ്റ്റ്ലി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ വേണമോ വേണ്ടയോ എന്നതു സംബന്ധിച്ച പുതിയ ചുവപ്പുവര വരയ്ക്കേണ്ടത് പാക്കിസ്ഥാനാണ്. ഭാരത സര്‍ക്കാരിനോടാണോ ഭാരതത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരോടാണോ സംസാരിക്കേണ്ടതെന്ന് അവര്‍ തീരുമാനിക്കണം. ഉചിതമായ ഒരു തീരുമാനം പാക്കിസ്ഥാന് സ്വീകരിക്കുന്നതു വരെ ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു വിധത്തിലുള്ള സംഭാഷണങ്ങളും ഉണ്ടാവില്ല, പ്രതിരോധമന്ത്രി പറഞ്ഞു.
ആഗസ്തില്‍ നടത്താനിരുന്ന വിദേശകാര്യസെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് മുമ്പായി പാക് ഹൈക്കമ്മീഷണര്‍ ദല്‍ഹിയില്‍ കാശ്മീര്‍ വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സന്ധിസംഭാഷണങ്ങളില്‍ നിന്നും പിന്മാറാന് ഭാരതത്തെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന്റെ തെറ്റായ സാഹസത്തിന് ഒരിക്കലും താങ്ങാനാവാത്ത വില നല്‍കേണ്ടിവന്നതായും ജെയ്റ്റ്ലി പറഞ്ഞു. ബന്ധം സാധാരണ നിലയിലെത്തിക്കേണ്ടത് ഇനി പാക്കിസ്ഥാന്റെ മാത്രം ഉത്തരവാദിത്വമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: