യുദ്ധം ഒരിക്കലും ശ്രീകൃഷ്ണന് ആഗ്രഹിച്ച കാര്യമല്ല. അവിടുത്തെ മാര്‍ഗം ക്ഷമയുടേതാണ്. അവിടുന്നു പരമാവധി ക്ഷമിച്ചു. ശക്തനായ ഒരാള്‍ ക്ഷമിക്കുമ്പോള്‍ അതു മറ്റൊരാള്‍ക്കും കൂടുതല്‍ ഹിംസ ചെയ്യുവാന്‍, ജനങ്ങളെ ഉപദ്രവിക്കുവാന്‍ ധൈര്യം പകരുമെങ്കില്‍, ആ വ്യക്തിയുടെ ക്ഷമയാണു ഏറ്റവും വലിയ ഹിംസ. ഒരുവന്റെ ക്ഷമ മറ്റൊരുവനെ കൂടുതല്‍ അഹങ്കാരിയാക്കുമെങ്കില്‍ അവിടെ ക്ഷമ വെടിയുന്നതാണ് ഉത്തമം. എന്നാല്‍, നമുക്ക് ആ വ്യക്തിയോടു പകയോ സ്പര്‍ദ്ധയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിയെ അല്ല, വ്യക്തിയുടെ തെറ്റായ പ്രവൃത്തിയെവേണം ദ്വേഷിക്കുവാന്‍.
ഭഗവാനു ദുര്യോധനനോടു ദേഷ്യമില്ല. ദുര്യോധനന് അധര്‍മ്മം വെടിയണമെന്നു മാത്രമാണ് അവിടുന്ന് ആഗ്രഹിച്ചത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിന് അതാവശ്യമായിരുന്നു. അതിനു മറ്റു മാര്‍ഗ്ഗമില്ലാതിരുന്നതുകൊണ്ടു മാത്രമാണു ശ്രീകൃഷ്ണ പരമാത്മാവ് യുദ്ധത്തിന് അനുമതി നല്‍കിയത്. യുദ്ധത്തില്‍ ആയുധമെടുക്കില്ല, തേരാളിയായിരിക്കുക മാത്രമേയുള്ളൂ എന്ന സര്‍വ്വസംഹാരശക്തനായ അവിടുത്തെ തീരുമാനം തന്നെ യുദ്ധം അവിടുത്തേക്കു താല്പര്യമുള്ള കാര്യമല്ല എന്നതിനു തെളിവല്ലേ
ദുര്യോധനന് പാണ്ഡവര്‍ക്ക് ഒരു വീടെങ്കിലും നല്കിയിരുന്നെങ്കില്, പാണ്ഡവരെ സമാധാനിപ്പിച്ച് അവിടുന്നു സംതൃപ്തിയൊടെ കഴിയുവാന്‍വേണ്ട മാര്‍ഗം ഉപദേശിക്കുമായിരുന്നു. എന്നാല്‍, അത്രകൂടി ദയ കൗരവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. വാസ്തവത്തില്‍ മറ്റുള്ളവരെക്കൂടി യുദ്ധത്തിനു പ്രേരിപ്പിച്ചത് കൗരവരാണ്, ദുര്യോധനനാണ്.
മാതാ അമൃതാനന്ദമയി ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: