കോഴിക്കോട്: തുച്ഛമായ തുക നല്കി കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ പ്രഹരം. മൂന്ന് മാസത്തെ കുടിശികയിരിക്കെ ഇന്നലെ 3800 രൂപ മാത്രമാണ് പെന്‍ഷന്‍കാര്‍ക്ക് നല്‍കിയത്. ഇത് ഒരു മാസത്തെ തുക പോലുമാകില്ല. സര്‍വീസ് കാലയളവനുസരിച്ച് 4500 രൂപ മുതല്‍ 25000 രൂപ വരെയാണ് പ്രതിമാസ പെന്ഷന്.
കടം വാങ്ങിയാണെങ്കിലും പെന്ഷന് കുടിശിക പരമാവധി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. കുടിശിക തീര്‍ത്തും നല്‍കണമെന്ന് കോടതിയുടെ ഉത്തരവുണ്ട്. രണ്ട് മാസത്തെ കുടിശികയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന പെന്‍ഷന്‍കാര്‍ക്ക് ഇന്നലെ കയ്യില്‍ കിട്ടിയതുക ഇരുട്ടടിയായി. എസ്ബിടിയിലൂടെ വിതരണം ചെയ്ത ഈ തുകപലര്ക്കും കയ്യില്‍ കിട്ടിയില്ല. ബാങ്ക് വായ്പയെടുത്തവര്‍ക്കാണ് ഈ ഗതികേട്. വായ്പാ തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ അതിനുള്ള പിഴത്തുക ബാങ്ക് പിടിച്ചത് ഇതില്‍ നിന്ന്.
ഒരു മാസത്തെ പെന്ഷന് ഒക്ടോബര്‍ 31ന് മുമ്പ് വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാറിന്റെ ഉറപ്പ്. കുടിശ്ശിക മുഴുവന്‍ നവംബര്‍ 30നകം കൊടുത്തുതീര്‍ക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് ചില സര്‍വീസ് സംഘടനകള്‍ തുടങ്ങാനിരുന്ന പണിമുടക്ക് സമരം മാറ്റിയത്.
പെന്ഷന് ഫണ്ടില്‍ നിന്നുള്ള 16 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇന്നലെ വിനിയോഗിച്ചത്. മറ്റെവിടെനിന്നും ഫണ്ട് കണ്ടെത്തിയില്ല. പെന്‍ഷന്‍കാരോടും കോടതിയോടുമുള്ള വെല്ലുവിളിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ഒരു മാസത്തെ പെന്ഷന് നല്കാന് കോര്പ്പറേഷന് 40 കോടി രൂപയാണ് വേണ്ടത്. ആകെ 47000 ത്തോളം പെന്‍ഷന്‍കാരാണുള്ളത്. ഡീസല്‍വില കുറഞ്ഞതോടെ പ്രതിമാസം മൂന്ന് കോടിരൂപയെങ്കിലും ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ലാഭമുണ്ട്. ഈ തുകയില്‍ നിന്ന് കുറച്ചെങ്കിലും പെന്ഷന് ഫണ്ടിലേക്കും നീക്കിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: