കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനയും. ദുബായ്-ചൈനീസ് ഷിപ്പിങ്ങ് കമ്പനികളാണ് നീക്കത്തിനു പിന്നില്‍. സംസ്ഥാന ഭരണത്തിലെ പ്രമുഖ ഘടകക്ഷിയായ മുസ്ലീം ലീഗ് നേതൃത്വത്തിന്റെ താത്പര്യങ്ങളും പദ്ധതി വൈകിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
വിഴിഞ്ഞത്ത് പുതിയ തുറമുഖം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് നിരക്ക് കൊളംബോ തുറമുഖത്തിന്റെതിന് തുല്യമായിരിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശം വന്നതോടെയാണ് ഈ ഗൂഢാലോചന ശക്തമായിട്ടുള്ളത്.
നിലവില്‍ കൊച്ചി വല്ലാര്‍പാടം കണ്ടെടെയ്നര് ടെര്‍മിനലില്‍ നിരക്ക് കൊളംബോ തുറമുഖത്തേക്കാള്‍ 25 ശതമാനം അധികമാണ്. ദുബായ് പോര്‍ട്ടിനാണ് വല്ലാര്‍പാടം ടെര്‍മിനലിന്റെ ചുമതല. വിഴിഞ്ഞത്ത് കുറഞ്ഞനിരക്കില്‍ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വല്ലാര്‍പാടത്തിന്റെ നില കൂടുതല്‍ പരുങ്ങലിലാകുമെന്ന് ദുബായ് പോര്‍ട്ട് അധികൃതര്‍ കരുതുന്നു. സംസ്ഥാന സര്‍ക്കാരിന് ഇതുസംബന്ധിച്ച് ഇവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
മാത്രമല്ല വല്ലാര്‍പാടത്തേക്കാള്‍ ആഴമേറിയ സമുദ്രതീരമാണ് വിഴിഞ്ഞത്തേത് എന്നതും കപ്പലുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമെങ്കില്‍ വീണ്ടും നിരക്കുകളില്‍ ഇളവ് വരുത്താനുമാകും. ഇതാണ് ദുബായ് പോര്ട്ട്ട്രസ്റ്റിനെ ആശങ്കയിലാക്കിയിട്ടുള്ളത്. ദുബായ് പോര്‍ട്ടിന്റെ താത്പര്യത്തിനനുസരിച്ച് മുസ്ലീം ലീഗ് നേതൃത്വവും വിഴിഞ്ഞം പോര്‍ട്ടിനെതിരെ നീങ്ങുന്നതായാണ് വിവരം.
ഉയര്‍ന്ന നിരക്ക് മൂലം കൊച്ചി അന്താരാഷ്ട്ര ടെര്‍മിനല്‍ വിദേശ കപ്പലുകള്‍ക്ക് ഒട്ടും ആകര്‍ഷണീയമല്ല. മാത്രമല്ല കബോട്ടാഷ് നിയമങ്ങള്‍മൂലം വിദേശകപ്പലുകള്‍ക്ക് ടെര്‍മിനലില്‍ പ്രവേശിക്കണമെങ്കില്‍ പ്രത്യേക അനുമതിയും വാങ്ങണം. ഇതോടെ വിദേശകപ്പലുകള്‍ പൂര്‍ണ്ണമായും വല്ലാര്‍പാടത്തെ കൈയൊഴിയുന്ന സാഹചര്യമാണ്. വന്‍കരയില്‍ നേരിട്ട് ചരക്ക് എത്തിക്കാമെന്ന ഒരു സൗകര്യം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ആനുകൂല്യവും നഷ്ടമാകും.
ശ്രീലങ്കന്‍ തുറമുഖങ്ങള്‍ പാട്ടത്തിന് ഏറ്റെടുത്ത് നടത്തുന്ന ചൈനീസ് കമ്പനികളും വിഴിഞ്ഞം പദ്ധതിക്കെതിരെ ചരടുവലികള്‍ നടത്തുന്നതായാണ് വിവരം. സംസ്ഥാനത്തെ ചില രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ക്ക് വന്‍തോതില്‍ ഫണ്ട് നല്കി പദ്ധതി അട്ടിമറിക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
വിഴിഞ്ഞത്ത് ട്രാന്‍സ്ഷിപ്പ് മെന്റ് ടെര്‍മിനല്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിരക്കുകള്‍ കൊളംബോ തുറമുഖത്തേക്കാള്‍ അധികമാകരുത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ ഈടാക്കുന്ന അതേനിരക്ക് ഈടാക്കാനായിരുന്നു തീരുമാനം. നിരക്ക് കുറച്ചാല്‍ ഏറ്റെടുത്ത് നടത്താന്‍ സ്വകാര്യ കമ്പനികളെ കിട്ടില്ലെന്നും സംസ്ഥാനം വാദിച്ചു. എന്നാല്‍ അദാനി,എസ്സാര്‍ ഗ്രൂപ്പുകളുള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ടെര്‍മിനല്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായതോടെ ഈ വാദവും പൊളിയുകയായിരുന്നു.
കേന്ദ്ര ധനസഹായമായ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങ് പ്രകാരം വിഹിതം ലഭിക്കണമെങ്കില്‍ നിരക്ക് കുറക്കണമെന്ന കര്‍ശനനിര്‍ദ്ദേശമാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. കൊളംബോയില്‍ നിന്ന് 76 നോട്ടിക്കല്‍ മൈല്‍ ദൂരംമാത്രമാണ് വിഴിഞ്ഞത്തേക്കുള്ളത്. കൊളംബോക്ക് പുറമേ സിംഗപ്പൂര്‍, ജബല്‍ അലി, സലാല തുറമുഖങ്ങളിലും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്.
ഈ സാഹചര്യത്തില്‍ വിഴിഞ്ഞത്ത് കൂടിയനിരക്ക് ഈടാക്കാനാവില്ലെന്ന് കേന്ദ്രം കര്‍ശനനിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകുകയാണ്. 6595 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭമാണ്. വിജിഎഫ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ 1600 കോടി രൂപ നല്‍കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: