ദുബായ്: അച്ഛന് ഒളിംപിക് മെഡല്‍ കൊയ്തയാള്. ആ പിതാവിന്റെ ഇഷ്ടങ്ങളെ തന്റേതാക്കുന്ന മകന് ഒരിക്കലും മോശമാക്കാനാകില്ലല്ലോ. ഇളംപ്രായത്തില്‍ അവനും ഒരു മെഡല്‍ വെടിവെച്ചിട്ടു. 2004 ഏഥന്‍സ് ഒളിംപിക്സില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഷൂട്ടര്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ പുത്രനായ മാനവാദിത്യയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
യുഎഇയില്‍ നടക്കുന്ന 4-ാമത് ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി മാനവാദിത്യ അച്ഛന്റെ പെരുമയ്ക്കൊത്ത മകനാണെന്ന് തെളിയിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രാപ്പ് ഇനത്തില്‍ 125 ഷോട്ടുകളില്‍ 114ഉം മിലോ എന്നു ചെല്ലപ്പേരുള്ള മാനവാദിത്യ ലക്ഷ്യത്തിലെത്തിച്ചു. 15 കാരനായ മാനവാദിത്യയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
2013 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാനവും ദേശീയ ചാമ്പ്യന്‍ഷിപ്പ് കിരീടവും മാനവാദിത്യ ചുരുങ്ങിയ കാലത്തിനുള്ളില്‍ സ്വന്തമാക്കിയ നേട്ടങ്ങളില്‍പ്പെടുന്നു. മാനവാദിത്യയുടെ സുവര്‍ണ നേട്ടം ഇന്ത്യന്‍ ഷൂട്ടിങ്ങിന്റെ ശക്തിപ്രകടനമാണെന്നും യുവതാരങ്ങളില്‍ രാജ്യത്തിന്റെ ഭാവി ഭദ്രമാണെന്ന് അടിവരയിട്ടെന്നും, നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് രണീന്ദര്‍ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: