കാക്കനാട്: രാത്രികാല സര്‍വീസ് നടത്താതെ ട്രിപ്പ് മുടക്കിയ 29 സ്വകാര്യ ബസ്സുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പൂട്ടിട്ടു. ജില്ലയില്‍ മിക്ക റൂട്ടുകളിലും രാത്രിയില്‍ അവസാന ട്രിപ്പുകള്‍ മുടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
കൊച്ചി, മട്ടാഞ്ചേരി, പറവൂര്‍, ആലുവ, അങ്കമാലി എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാത്രി എറണാകുളം ആര്‍ടിഒ കെ.എം. ഷാജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്. അവസാന ട്രിപ്പ് നടത്താതെ മുങ്ങുന്ന ബസുകളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് സ്ക്വാഡുകളാണ് രംഗത്തിറങ്ങിയത്. 67 സ്വകാര്യ ബസുകള്‍ പരിശോധിച്ചതില്‍നിന്ന് 29 ബസ്സുകള്‍ അവസാന ട്രിപ്പ് മുടക്കിയതായി കണ്ടെത്തി.
എറണാകുളം 15 ഉം, ആലുവ മൂന്നും മട്ടാഞ്ചേരി രണ്ടും അങ്കമാലി രണ്ടും പറവൂര്‍ ഏഴും ബസ്സുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. എറണാകുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍ ഫെറി, വടുതല പാലം, ചേരാനെല്ലൂര്‍ ഫെറി, മഞ്ഞുമ്മല്‍ കവല, വൈറ്റില ഹബ്ബ് എന്നീ റൂട്ടുകളില്‍ ഓടുന്ന ബസ്സുകളും മട്ടാഞ്ചേരിയില്‍ ഫോര്‍ട്ട്കൊച്ചി റൂട്ടിലും പറവൂര്‍ ഭാഗത്ത് വൈപ്പിന്‍-പറവൂരിലും ആലുവ ഭാഗത്ത്, ആലുവ-എറണാകുളം റൂട്ടിലും അങ്കമാലിയില്‍ കാലടി-മഞ്ഞാലി, അങ്കമാലിമാള റൂട്ടില്‍ ട്രിപ്പ് മുടക്കിയ വാഹനങ്ങളുമാണ് പിടിയിലായതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ടി.എം. ജേര്‍സനും, ജെബി ഐ. ചെറിയാനും പറഞ്ഞു.
മിക്ക പ്രദേശങ്ങളിലും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. രാത്രി ട്രിപ്പ് റദ്ദ് ചെയ്ത്, ഇന്ധനം നിറയ്ക്കാന്‍ ബസുകള്‍ എത്തുമ്പോഴാണ് പിടി വീണത്. ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്ന് ആര്‍ടിഒ കെ.എം. ഷാജി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: