വാടാനപ്പള്ളി(തൃശൂര്‍): തളിക്കുളം ത്രിവേണിയില്‍ ഒമ്പതാം ക്ളാസുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തില്‍ വരനെയും പെണ്‍കുട്ടിയുടെ രണ്ടാനച്ഛനെയും വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് നടപടി.
പെണ്‍കുട്ടിയെ വിവാഹം കഴിച്ച മലപ്പുറം കോട്ടപ്പുറം മനക്കല്‍പടി ലെനിന് ബാബു (രാജന് -35), പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് പാലക്കാട് വടക്കുഞ്ചേരി മുടപ്പല്ലൂര്‍ മണലിപ്പാടം രാജന് (57) എന്നിവരെയാണ് വാടാനപ്പള്ളി സി.ഐ ആര്.രതീഷ്, എസ്.ഐ സജിന്‍ ശശി എന്നിവര്‍ അറസ്റ്റ് ചെയ്തത്. പൊതുപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് എസ്.ഐ സജിന്‍ ശശി പ്രാഥമികാന്വേഷണം നടത്തി ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാക്കി.
രണ്ടാനച്ഛന് നിര്‍ബന്ധിച്ച് കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ലെനിന് ബാബു മലപ്പുറത്ത് നിന്ന് മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിവാഹത്തിന് കൂട്ടുനിന്നതിന്റെ പേരില്‍ കുട്ടിയുടെ അമ്മ ഓമനക്കെതിരെയും കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ത്രിവേണി കിഴക്കുഭാഗത്ത് വാടകഷെഡ്ഡില്‍ താമസിക്കുന്ന ഒമ്പതാംക്ളാസുകാരിയുടെ വിവാഹം നടത്തിയത്. ഉത്സവങ്ങളില്‍ വിളക്ക് പിടിക്കുകയും ആനപ്പുറത്ത് കയറുകയും ചെയ്യുന്ന പണിക്കാരാണ് ഇരുവരും. കുറ്റൂരില്‍ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോള്‍ ബുധനാഴ്ച രാവിലെ വാടാനപ്പള്ളിയില്‍ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ കുടുംബവും ലെനിന് ബാബുവും പലയിടത്തും മാറി വാടകക്ക് താമസിച്ച് വരുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഏഴുമാസം മുമ്പാണ് കളാംപറമ്പില്‍ സുദര്ശന് എന്നയാളുടെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഷെഡില്‍ 16 തമിഴ് കുടുംബങ്ങളും താമസിക്കുന്നുണ്ട്. ലെനിന് ബാബുവും മറ്റൊരു വാടക ഷെഡിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: