ന്യൂദല്‍ഹി: സിഖ്വിരുദ്ധ കലാപക്കേസിലെ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലറും സജ്ജന്‍കുമാറും വീണ്ടും കോണ്‍ഗ്രസ് തലപ്പത്തേക്ക്. വര്‍ഷങ്ങളായി മാറ്റി നിര്‍ത്തിയിരുന്ന ഇരുവരേയും ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതലകളിലേക്ക് രാഹുല്‍ഗാന്ധി നിയോഗിച്ചു.
ദല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എട്ടംഗ ടീമിലെ പ്രധാനികളായാണ് ഇരുവരേയും നിയോഗിച്ചത്. സംഭവം വിവാദമായതോടെ ഇങ്ങനെയൊരു സമിതി രൂപീകരിച്ചിട്ടില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി.
എന്നാല്‍ ഇരുവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസിനു വേണ്ടി രംഗത്തിറങ്ങുമെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് എല്ലാ പൗരന്മാര്ക്കും പ്രചാരണം നടത്താന്‍ അവകാശമുണ്ടെന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷക്കീല്‍ അഹമ്മദ് നല്‍കിയത്.
കഴിഞ്ഞ ആഴ്ച രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് ദല്‍ഹി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത്. മഹാബല്‍ മിശ്ര, മതിന് അഹമ്മദ്, ഹാരൂണ്‍ യൂസഫ്, അര്‍വിന്ദര്‍സിങ് ലൗലി, ജയ്കിഷന്,ജെ.പി അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ടൈറ്റ്ലര്‍,സജ്ജന്‍കുമാര്‍ എന്നിവരും ടീമില്‍ ഇടം നേടി. ഇരു നേതാക്കളും രാഹുലിന്റെ വസതിയില്‍ നടന്ന യോഗത്തിലും പങ്കെടുത്തു. എന്നാല്‍ ഇത്തരത്തിലൊരു സമിതി ഇല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
സംസ്ഥാനത്ത് വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തില്‍ സിഖ്കൂട്ടക്കൊലയുടെ പാപക്കറയുള്ള നേതാക്കളെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ച രാഹുല്‍ഗാന്ധിയുടെ നടപടി കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ നടപടിക്കെതിരെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറിയ റോബര്‍ട്ട് വാദ്രയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ സന്ദീപ് ദീക്ഷിത് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെതിരായ നിലപാട് സ്വീകരിക്കുന്നുണ്ട്.
സിഖ് കൂട്ടക്കൊലയിലെ ആരോപണ വിധേയരെ വീണ്ടും നേതൃത്വത്തിലെത്തിക്കാനുള്ള രാഹുലിന്റെ നടപടിയേയും അവര്‍ എതിര്‍ക്കുന്നുണ്ട്.
സിഖ് വിരുദ്ധ കലാപത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപണമുള്ള നേതാക്കളെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഏല്‍പ്പിച്ചെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ബിജെപി പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുടെ തീരുമാനം നടുക്കമുളവാക്കിയതായി ബിജെപി വക്താവ് സമ്പത് പാത്ര പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ജഗദീഷ് ടൈറ്റ്ലറിനെയും സജ്ജന്‍ കുമാറിനെയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: