കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കാന്‍ സഹായം നല്കാന് സര്‍വ്വകലാശാല എറണാകുളത്തും കോട്ടയത്തുമായി നടത്തിയ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗത്തില്‍ തിരുമാനമായി. ഒരുമാസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം.
മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെ സി.ബി.സി.എസ്.എസ് പരീക്ഷാമൂല്യനിര്ണ്ണയത്തിനായി 9 ക്യാമ്പുകള്‍ ആരംഭിക്കും. ബിരുദക്ലാസ്സുകളിലെ അദ്ധ്യാപകരെ വിന്യസിക്കേണ്ടി വരുന്നതിനാല്‍ ബിരുദവിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ക്ക് 10 ദിവസം ഒഴിവ് നല്കി. ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ക്ക് മാറ്റമില്ല.
ആറാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് 25 ദിവസങ്ങള്‍ക്കകം ഫലപ്രഖ്യാപനം നടത്തും. എന്‍.എസ്.എസ്, എന്‍.സി.സി, സ്പോര്‍ട്സ്, യൂത്ത് ഫെസ്റ്റിവല്‍, വിദ്യാര്‍ത്ഥി സംരംഭകത്വ പദ്ധതി തുടങ്ങിയവയിലൂടെയുള്ള ഗ്രേസ് മാര്‍ക്ക് അവസാന വര്‍ഷ മാര്‍ക്ക് ലിസ്റ്റിനോടൊപ്പം ഉള്‍ക്കൊള്ളിച്ച് നല്‍കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ വച്ച് തന്നെ അദ്ധ്യാപകര്‍ക്കുള്ള പ്രതിഫലം വിതരണം ചെയ്യും. പരീക്ഷാ പ്രതിഫലത്തെപ്പറ്റിയുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക അദാലത്ത് നടത്തും.
പരീക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കാത്ത കോളജുകളുടെ അഫിലിയേഷന്, പുതിയ കോഴ്സ്, സീറ്റ് വര്‍ദ്ധനവ് തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. മൂല്യനിര്‍ണ്ണയവും സൂപ്പര്വിഷനുമായി സഹകരിക്കാത്ത അദ്ധ്യാപകരെ പ്രത്യേകം നിരീക്ഷിക്കുകയും അവര്‍ക്കായി പ്രത്യേക ചട്ടങ്ങള്‍ രൂപവത്കരിക്കുകയും ചെയ്യും.
വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, പ്രോ.വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, പരീക്ഷാ കമ്മിറ്റി കണ്‍വീനര്‍ ഡോ.എന്‍.ജയകുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ സതീഷ് കൊച്ചുപറമ്പില്‍, ഏബ്രഹാം കലമണ്ണില്‍, കെ.വി.നാരായണക്കുറുപ്പ്, ജോര്‍ജ് വര്‍ഗീസ്, പി.കെ.സോമശേഖരനുണ്ണി, സി.എച്ച്.അബ്ദുള്‍ ലത്തീഫ്, പി.കെ.ഫിറോസ്, ബി.സുശീലന്, കെ.എസ്.ഇന്ദു, ഫാ.ടോമി ജോസഫ്, സി.ഐ.അബ്ദുള്‍ റഹ്മാന്, സണ്ണി.കെ.ജോര്‍ജ്, എ.എസ്.പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: