ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിയെ എതിര്‍ത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്ന് വിവിധ കേന്ദ്രമന്ത്രിമാര്‍ ഉറപ്പു നല്‍കിയതായി ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പറഞ്ഞു.
കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവധേക്കര്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരുടെ വസതികളില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവള പദ്ധതിക്കെതിരായ കോടതിവിധി ചോദ്യം ചെയ്ത് വിമാനത്താവള കമ്പനി സുപ്രീംകോടതിയെ സമീപിച്ചാല്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്ന് വിവിധ മന്ത്രാലയങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സോളിസിറ്റര്‍ ജനറലിനെ ഉടന്‍ അറിയിക്കും. കേന്ദ്രസര്‍ക്കാര്‍ ആറന്മുളയിലെ വിവാദപദ്ധതിക്കെതിരാണെന്ന് കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കിയതായും കുമ്മനം രാജശേഖരന് പറഞ്ഞു.
സംസ്ഥാനത്തെ പകുതിയിലധികം എംഎല്‍എമാര്‍ ഒപ്പിട്ടു നിവേദനം നല്‍കിയിട്ടും കോണ്‍ഗ്രസിലെ തന്നെ ഭൂരിപക്ഷം നേതാക്കള്‍ എതിരായിട്ടും ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ദുരൂഹമാണ്. കുളങ്ങളും തോടുകളും നികത്തി 52 ഏക്കര്‍ പുറമ്പോക്കു ഭൂമി വെറും പന്ത്രണ്ട് കോടി രൂപയ്ക്ക് വിമാനത്താവള കമ്പനിക്ക് നല്‍കാനാണ് ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലനില്‍പ്പിനു വേണ്ടി ഒരു പ്രദേശത്തെ ജനങ്ങള്‍ പൂര്‍ണ്ണമായും നിലകൊള്ളുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ടുപോകാന്‍ സര്‍ക്കാരിനാവില്ല. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ വികാരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മനസ്സിലാകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി വാശിപിടിക്കുന്നത് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്, കുമ്മനം രാജശേഖരന് പറഞ്ഞു.
ശബരിമല സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പോലും അടിസ്ഥാന സൗകര്യങ്ങള്‍ ഭക്തര്‍ക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ സജ്ജമാകുന്നില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. സന്ദര്‍ശന തീയതി ഇതുവരെ തീരുമാനമായിട്ടില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ രേഖകളും പ്രധാനമന്ത്രിയുടെ ഓഫീസില്‍ തയ്യാറാവുകയാണ്.
എന്നാല്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ശബരിമലയില്‍ നല്‍കാതെ വിവിധ പദ്ധതികള്‍ കടലാസുരേഖകളിലാക്കി ആയിരം കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന വിചിത്ര നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണം അനുവദിച്ച പമ്പ ആക്ഷന്‍ പ്ലാനിനായി ചില്ലിക്കാശുപോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നിര്‍വഹിച്ച മാലിന്യ സംസ്ക്കരണ പ്ലാന്റ് പൂര്‍ത്തിയാക്കാന്‍ പോലും കഴിവില്ലാത്ത സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ യാതൊരു അര്‍ഹതയുമില്ല, കുമ്മനം പറഞ്ഞു.
രണ്ടുമാസം കൊണ്ട് പതിനായിരം കോടി രൂപ സംസ്ഥാനത്തിന് റവന്യൂവരുമാനം ലഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തോട് യാതൊരുതരത്തിലുമുള്ള അനുകൂല നിലപാടല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മാറാട് കൂട്ടക്കൊലക്കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സിബിഐ നടത്തണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: