തിരൂര്‍(മലപ്പുറം): ഭാരതീയ വൈദിക സാഹിത്യം വൈജ്ഞാനിക കലവറയാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍. എന്നാല്‍ ഇത് മനസ്സിലാക്കാനുള്ള കഴിവ് നമുക്ക് ഇല്ലാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുപത്തിനാലാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് തിരൂര്‍ വാക്കാട് മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രമെന്നാല്‍ പ്രകൃതിയെപ്പറ്റിയും പ്രകൃതിയില്‍ അന്തര്‍ലീനമായ കാര്യങ്ങളെപ്പറ്റിയും പഠിക്കുകഎന്നതാണ്. മാതൃഭാഷയില്‍ ശാസ്ത്രം പഠിപ്പിക്കാന്‍ കഴിയുമെന്ന് ജപ്പാന്, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കാണിച്ചു തന്നിട്ടുണ്ട്. ദൃഢനിശ്ചയമാണ് ഇതിനു വേണ്ടത്. ആശയം മനസില്‍ വന്നാല്‍ സ്വന്തം ഭാഷയിലേ വ്യക്തത കിട്ടൂ. മാധവന് നായര്‍ പറഞ്ഞു.
ശാസ്ത്ര സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ഒട്ടേറെ മുന്നേറിയ നമ്മള് ശാസ്ത്രാവബോധത്തില്‍ പിന്നിലാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. പരിഷ്കൃത രാജ്യങ്ങള്‍ ഉന്നതവിദ്യാഭ്യാസം മാതൃഭാഷയിലാണ് നടത്തുന്നത്. ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസം മാതൃഭാഷയിലാക്കിക്കൂടേ എന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളില്‍ ശാസ്ത്രാഭിരുചി കുറയുന്നത് മാതൃഭാഷയില്‍ പഠനം നടത്താത്തതുകൊണ്ടാണെന്ന് പ്രമുഖ സാഹിത്യകാരനായ സി. രാധാകൃഷ്ണന് പറഞ്ഞു. ശാസ്ത്രം ഇവിടെ സൈദ്ധാന്തികമായി പഠിപ്പിക്കുന്നില്ല. അതിനാല്‍ അടിസ്ഥാന ശാസ്ത്രത്തില്‍ വലിയ നേട്ടങ്ങളൊന്നും ഉണ്ടാകുന്നില്ല. മാതൃഭാഷ പഠിപ്പിക്കാന്‍ ഇച്ഛാശക്തിയും ഉണ്ടാകണം സി. രാധാകൃഷ്ണന് പറഞ്ഞു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ മികച്ച മലയാളി ശാസ്ത്രജ്ഞനുള്ള സ്വദേശി ശാസ്ത്ര പുരസ്കാരം ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ഡോ. ഇ.ഡി. ജമ്മീസിന് ഡോ. മുരളീധരന് സമ്മാനിച്ചു. എം.ജി.കെ. പിള്ള, പ്രൊഫ. വി.പി.എന്‍. നമ്പൂതിരി, ഡോ. എ.കെ. പ്രേമ, ഡോ. കെ. മുരളീധരന്, ഡോ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ സെക്രട്ടറി ഡോ. ആര്. ജയപ്രകാശ് സ്വാഗതവും കണ്‍വീനര്‍ ഡോ. കെ.എം. ഭരതന് നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തില്‍ സി.വി രാമന് അനുസ്മരണ പ്രഭാഷണം പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി കണ്‍സോര്‍ഷ്യം ഫോര്‍ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സിലെ പ്രമുഖ മലയാളി ശാസ്ത്രജ്ഞനായ ഡോ. താണുപത്മനാഭന്‍ നിര്‍വഹിക്കും. എഡ്യുക്കഷന്‍ പാനല്‍ മീറ്റില്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സ്വദേശി ശാസ്ത്ര കോണ്‍ഗ്രസില്‍ മുന്നൂറില്‍പ്പരം ശാസ്ത്ര ഗവേഷകര്‍ പങ്കെടുക്കും. 150 ല്‍പ്പരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 11 പ്ലീനറി സെഷനുകളിലായി വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ പ്രമുഖരുടെ ഗവേഷണ പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: