ന്യൂദല്‍ഹി: ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പരമ്പരാഗത ചികില്സാരീതികളിലെ ഔഷധങ്ങളുടെ നിര്‍മാണരീതികള്‍ ആധുനികമാക്കുന്നതിനും ഔഷധങ്ങളുടെഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി പ്രത്യേകം ഔഷധ നിയന്ത്രണ സംവിധാനം വരുമെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ദ്ധന് പറഞ്ഞു. പ്രഗതി മൈതാനിയില്‍ നടക്കുന്ന 6-ാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായ ആരോഗ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ആയുര്‍വ്വേദ രംഗത്ത് കൂടുതല്‍ ഗവേഷണ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉല്പാദന സൗകര്യങ്ങളും പരമ്പരാഗത മരുന്നുവ്യവസായത്തിനുള്ള ആള്‍ശേഷിയും ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കായി സമീപകാലത്ത് രൂപംനല്കിയ ആയുഷ് (ആയുര്‍വേദ, യോഗ, പ്രകൃതിചികില്‍സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) ദൗത്യത്തിനു കീഴില്‍ ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍പ്പെടുത്തി 5000 കോടി രൂപ ആയുഷ് ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആയുര്‍വേദത്തെ വൈകാരികമായി കാണാതെ ശാസ്ത്രീയ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് സെക്രട്ടറി നീലാഞ്ജന്‍ സന്യാല്‍, ദല്‍ഹി സര്‍ക്കാരിന്റെ സ്പെഷ്യല്‍ സെക്രട്ടറി ഡോ. മൃണാളിനി, വിജ്ഞാന്‍ഭാരതി പ്രസിഡന്റ് വിജയ് ഭട്കര്‍, ഫാര്‍മക്സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി.വി.അപ്പാജി റാവു, ഡാബര്‍ ചെയര്മാന് ആനന്ദ ബര്മന്, ബൈദ്യനാഥ് എംഡി അനുരാഗ് ശര്‍മ, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സൂപ്രണ്ട് ഡോ. പി.എം.വാര്യര്‍, ധൂതപാപേശ്വര്‍ എംഡി രഞ്ജിത് പുരാണിക്, ധാത്രി എംഡി ഡോ. സജികുമാര്‍, ആരോഗ്യപ്രദര്ശനത്തിന്റെ ചെയര്മാന് ഡോ. ചന്ദ്രകാന്ത് നുഷാലി, കണ്‍വീനര്‍ ഡോ. തനൂജ ഗോഖലെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് നിര്‍വഹിക്കും. നവംബര്‍ 9വരെ തുടരുന്ന ആയുര്‍വ്വേദ കോണ്‍ഗ്രസില്‍ പ്രമുഖ പരമ്പരാഗത മരുന്നു നിര്‍മാണ കമ്പനികളുടെ 400 സ്റ്റാളുകളും സന്ദര്‍ശകര്‍ക്ക് സൗജന്യ ചികില്‍സയും മരുന്നും ലഭ്യമാക്കുന്ന 20 പ്രത്യേക ക്ലിനിക്കുകളുമാണ് ഉള്ളത്.
ഇരുനൂറു രാജ്യാന്തര പ്രതിനിധികള്‍ ഉള്‍പ്പെടെ നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക ആയുര്‍വേദ കോണ്ഗ്രസില്ഏഴ് ആയുര്‍വേദ സര്‍വ്വകലാശാലകളും 270 ആയുര്‍വേദ കോളജുകളും പങ്കെടുക്കും. ദല്‍ഹി സര്‍ക്കാരിന്റെയും ലോക ആയുര്‍വേദ ഫൗണ്ടേഷന്റെയും സഹകരണത്തോടെ വിജ്ഞാന് ഭാരതിയും ആയുഷ് വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: