തിരുവനന്തപുരം: ഉത്തരവാദ ടൂറിസം പദ്ധതി ജീവിതരീതികളില്‍ വരുത്തിയ മാറ്റം പ്രതിപാദിക്കുന്ന മൂന്നു ഹ്രസ്വചിത്രങ്ങള്‍ കേരള ടൂറിസം പുറത്തിറക്കി. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഐക്യരാഷ്ട്ര സഭ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്ഡബ്യുടിഒ) സെക്രട്ടറി ജനറല്‍ താലിബ് റിഫായ്യാണ് ഇവ പ്രകാശിപ്പിച്ചത്. സംസ്ഥാന ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, ടൂറിസം സെക്രട്ടറി സുമന് ബില്ല എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ആതിഥ്യ വ്യവസായത്തിന്റെ സഹകരണത്തോടെ പ്രാദേശിക സമൂഹത്തെ ഒപ്പം നിറുത്തി തുടങ്ങിയ ഉത്തരവാദ ടൂറിസം, പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളെ ശാക്തീകരിക്കാന്‍ എങ്ങിനെ പ്രയോജനകരമാകുമെന്നാണ് സംവിധായകന് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഒരു മിനിട്ട് വീതം ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഉത്തരവാദ വിനോദസഞ്ചാര പദ്ധതിയിലൂടെ സാധാരണ ജനങ്ങളുടെ ജീവിതം എപ്രകാരം രൂപമാറ്റം സംഭവിച്ചുവെന്ന് സംഭവങ്ങളുടെ ചുവടുപിടിച്ച് ചിത്രങ്ങള്‍ വിശദീകരിക്കുന്നു. ലജ്ജാലുവായ ഒരു ഗ്രാമീണ ബാലന് സഞ്ചാരികളുടെ വഴികാട്ടിയായി മാറുന്നതും ആത്മവിശ്വാസത്തോടെ ടൂറിസ്റ്റ് ഗൈഡിന്റെ ജോലി ഏറ്റെടുത്ത് അവരുമായി സംവദിക്കുന്നതുമാണ് ‘ഗൈഡ്’ എന്ന ഹ്രസ്വ ചിത്രത്തിലുള്ളത്.
ഒരു കുഗ്രാമത്തിലെ കര്ഷകന് വ്യത്യസ്തങ്ങളായ ജൈവവിത്തുകള്‍ എങ്ങിനെ സംരക്ഷിച്ചുവെന്നും അദ്ദേഹത്തിന്റെ കൃഷിയിടം സന്ദര്‍ശകരുടെ ലക്ഷ്യസ്ഥാനമായി മാറിയതെങ്ങനെയെന്നും ‘ഫാര്‍മര്‍’ എന്ന ചിത്രം കാണിച്ചുതരുന്നു. വിനോദസഞ്ചാരികളുടെ അംഗീകാരം നേടിയ പാചകവിദഗ്ദ്ധരായും മികച്ച സംരംഭകരായും ഒരുസംഘം വീട്ടമ്മമാര്‍ മാറിയതെങ്ങനെയെന്നാണ് ‘ഷെഫ്സ്’ എന്ന ചിത്രം പറയുന്നത്. സുസ്ഥിര വിനോദസഞ്ചാര പദ്ധതി കേരളത്തിലെത്തുന്ന സന്ദര്‍ശകരുടെ യാത്രാനുഭവങ്ങളെ എങ്ങനെ സമ്പന്നമാക്കുമെന്നും ചിത്രങ്ങള്‍ പറയുന്നുണ്ട്. കുമരകത്തിനൊപ്പം വയനാട്, ആലപ്പുഴ ജില്ലകളിലെ സ്ഥലങ്ങളില്‍വച്ചാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: