ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം 12ന് തുടങ്ങും. 14ന് ഉച്ചക്ക് ഒന്നിന് നടക്കുന്ന എഴുന്നള്ളത്തും തുടര്‍ന്നുള്ള ആയില്യ പൂജയോടെ മൂന്ന് നാള് നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ സമാപിക്കും.
പരമ്പരഗത ആചാരാനുഷ്ഠാനങ്ങളോടെ തുലാമാസത്തിലെ ആയില്യമാണ് ക്ഷേത്രത്തില്‍ ആട്ടവിശേഷമായി ആഘോഷിക്കുന്നത്. ആയില്യത്തിന് മുന്നോടിയായി വലിയമ്മ നടത്തുന്ന വിശേഷാല്‍ പൂജകള്‍ 12 ദിവസം മുമ്പ് തുടങ്ങി. ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
12ന് വൈകിട്ട് 5ന് നടതുറക്കും, തുടര്‍ന്ന് ഭ്തരുടെ സഹകരണത്തോടെ മഹാദീപക്കാഴ്ച നടക്കും, 6.30ന് നടി ശോഭന അവതരിപ്പിക്കുന്ന നടനാഞ്ജലി. നാഗരാജാവിനും സര്‍പ്പയക്ഷിയമ്മയ്ക്കും മുഴുക്കാപ്പു ചാര്‍ത്തല്‍ രോഹിണി മുതല്‍ പുണര്‍തം നാള്‍വരെ നടക്കും. എരിങ്ങാടപ്പളളിക്കാവ് ഉള്‍പ്പെടെയുളള അനുബന്ധക്കാവുകളിലെ പൂജകള്‍ സമാപിക്കും.
13ന് ഉച്ചക്ക് 12.30ന് പാഠകം, 2ന് കവിയരങ്ങ്, 3.30ന് പുരസ്കാരദാന സമ്മേളനവും ഗ്രന്ഥ പ്രകാശനവും. തിരുവിഴ ആര്.ജയശങ്കര്‍ മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരം ഏറ്റുവാങ്ങും. വൈകിട്ട് 5ന് നാഗസ്വര കച്ചേരി, 7ന് കുത്തുവിളക്കിന്റെ അകമ്പടിയോടെ വലിയമ്മയും ഇളമുറയില്‍ പെട്ട അന്തര്‍ജനങ്ങളും ക്ഷേത്രദര്‍ശനം നടത്തും. രാത്രി 10ന് കഥകളി. ആയില്യത്തിന് മുന്നോടിയായി വലിയമ്മ ഉമാദേവി അന്തര്‍ജനം ആരംഭിച്ച വിശേഷാല്‍ പൂജകള്‍ പൂയം നാളില്‍ സമാപിക്കും.
14ന് രാവിലെ 8ന് അമ്മ നിലവറയ്ക്കു സമീപം ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. 10.30ന്പ്രസാദം ഊട്ട് മണ്ണാറശാല യുപി സ്കൂളില്‍ ആരംഭിക്കും. ഉച്ച പൂജയ്ക്കു ശേഷം കുടുംബകാരണവരുടെ നേതൃത്വത്തില്‍ നിലവറയോടു ചേര്‍ന്നുളള തളത്തില്‍ ആയില്യം പൂജ. 64 ഖണ്ഡങ്ങളോടുകൂടിയ നാഗരൂപത്താല് ചുറ്റപ്പെട്ട പത്മമാണ് ഒരുക്കുന്നത്. തുടര്‍ന്ന് അമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവും ഇളയമ്മ സാവിത്റി അന്തര്‍ജനം സര്‍പ്പയക്ഷിയമ്മയുടെയും കാരണവര്‍ എം.വി.സുബ്രഹ്മണ്യന് നമ്പൂതിരി നാഗചാമുണ്ഡിയമ്മ, ഇളയ കാര്‍ണവര്‍ പരമേശ്വരന് നമ്പൂതിരി നാഗയക്ഷിയമ്മ എന്നി വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലം വെച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നളളത്ത് ഇല്ലത്ത് എത്തിച്ചേരും.
അമ്മയുടെ പതിവ് പൂജകള്‍ക്ക് ശേഷം ആയില്യം പൂജ, നൂറും പാല്, സര്‍പ്പബലി, ഗുരുതി എന്നീ ചടങ്ങുകള്‍ നടക്കും. ആയില്യം പൂജ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അമ്മയുടെ അനുമതിയോടെ ആകാശ സര്‍പ്പങ്ങള്‍ക്കായി മുതിര്‍ന്ന കാര്‍ണവര്‍ നടത്തുന്ന തട്ടിന്മേല് നൂറും പാല് ചടങ്ങുകളോടെ ആട്ടവിശേഷം സമാപിക്കും. 15ന് ക്ഷേത്രത്തില്‍ ശുദ്ധ ക്രീയകള്‍ക്ക് ശേഷം പൂജകള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഇളമുറക്കാരായ എം.എന്‍. നാരായണന് നമ്പൂതിരി, എന്‍.ജി ജയകുമാര്‍, എം.എസ്. നാഗദാസ്, എം.എന്‍. ജയദേവന്,എം.വി ശേഷനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: