തലശേരി: ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി സിബിഐ എസ്പി കണ്ണൂരിലെത്തി.
ഇന്നു രാവിലെയാണ് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിലെ എസ്പി കണ്ണൂരിലെത്തിയത്. സിബിഐ ഡിവൈഎസ്പി ഹരിഓം പ്രകാശ്, സിഐമാരായ സലീം സാഹിബ്, അനില്‍ ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ കേസിന്റെ വിശദാംശങ്ങള്‍ കണ്ണൂരില്‍ വച്ച് എസ്പിയുമായി ചര്‍ച്ച ചെയ്യും.
നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന് മാത്യു വഴി സിബിഐ കണ്ണൂര്‍ ജില്ലാ കോടതിയില്‍ ഇന്നു റിപ്പോര്‍ട്ട് നല്‍കും. പ്രതികളായ ജിജേഷ്, സുജിത്ത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് തീരുന്നതിനാലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ വഴി നല്‍കുന്നത്.
മനോജ് വധക്കേസ് സംബന്ധിച്ചുള്ള കേസ് ഫയലുകള്‍ ജില്ലാ കോടതിയില്‍ നിന്ന് കൊച്ചി സിബിഐ കോടതിയിലേക്കു മാറ്റുന്നതിനായി ബന്ധപ്പെട്ട കോടതികളിലും സിബിഐ ഹര്‍ജി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: