ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തിങ്കളാഴ്ച്ച നടന്ന വെടിവയ്പ്പിനിടെ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ സൈന്യം ഏറ്റെടുത്തു. വാര്‍ത്താ സമ്മേളനത്തിലാണ് ലഫ്. ജനറല്‍ ഡിഎസ് ഹൂദ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്ത്തിക്കാതിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ട ചുമതല സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെള്ള കാറില്‍ ഭീകരര്‍ സഞ്ചരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെടിയുതിര്‍ത്തതെന്നും അതിനാല്‍ തന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം സൈന്യം ഏറ്റെടുക്കുന്നതായും ഹൂദ വ്യക്തമാക്കി.
ചെക്ക് പോസ്റ്റുകളില്‍ നിര്‍ത്താതിനെ തുടര്‍ന്നാണ് കാറിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് ശ്രീനഗര്‍ ജില്ലയിലെ നൗഗാം മേഖലയില്‍ നിന്നുള്ള ഫാസില്‍ യൂസഫ് ഭട്ട്, മെഹറുദ്ദീന്‍ ദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സാകര്‍ ഭട്ട്, സാഹിദ് നാകേഷ് എന്നിവര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു.
ഈ തെറ്റ് എങ്ങനെയാണ് സംഭവിച്ചതെന്ന് സൈന്യം ഉറപ്പു വരുത്തും. സംഭവം നിയമ ലംഘനമാണെന്നും ദൃസാക്ഷികളായ ഓഫീസര്‍മാരേയും സാധാരണ ജനങ്ങളേയും അന്വേഷണത്തിന്റെ ഭാഗഭാക്കാക്കുമെന്നും ഹൂദ പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സൈന്യം 10 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതവും നഷ്ടപരിഹാരം നല്കുമെന്നു സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: