ന്യൂദല്‍ഹി: ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ കള്ളപ്പണക്കാരുടെ അക്കൗണ്ടില്‍ പകുതിയോളം കാലി. കള്ളപ്പണം നിക്ഷേപിച്ച 628 ഭാരതീയരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘമാണ് അക്കൗണ്ടുകളിലെ പണം അപ്രത്യക്ഷമായ വിവരം കണ്ടെത്തിയത്. 289 അക്കൗണ്ടുകളിളെ പണം പിന്‍വലിച്ചതായാണ് എസ്ഐടി റിപ്പോര്‍ട്ടിലുള്ളത്.
എച്ച്എസ്ബിസി ബാങ്കിലെ 628ല്‍ 122 അക്കൗണ്ടുകള്‍ ഒരേയാളുകളുടെതന്നെ പേരിലുള്ളതാണെന്നും വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 300 അക്കൗണ്ടുടമകള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ പ്രത്യേക അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. പട്ടികയിലുള്‍പ്പെട്ട കള്ളപ്പണക്കാര്‍ക്കെതിരെ 150ലധികം റെയ്ഡുകള്‍ ഇതിനകം നടത്തിക്കഴിഞ്ഞു.
ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ കൂടുതല്‍ രാജ്യങ്ങളുമായി ഏര്‍പ്പെടണമെന്ന ആവശ്യം പ്രത്യേക അന്വേഷണ സംഘം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭാരതീയരുടെ കള്ളപ്പണ നിക്ഷേപങ്ങളുണ്ടെന്നു കരുതുന്ന ചില രാജ്യങ്ങളെക്കൂടി കരാറിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ കേസന്വേഷണം പുരോഗമിക്കൂ. കൂടുതല്‍ സമയമെടുക്കുന്ന അതികഠിനമായ ദൗത്യമാണ് ഇതെന്നും ഇപ്പോഴെങ്കിലും ആരംഭിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലെത്താനാവൂ എന്നും മുന്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ എം.ബി ഷാ ചെയര്‍മാനും അരിജിത് പസായത്ത് വൈസ് ചെയര്‍മാനുമായ പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു.
കൂടുതല്‍ രാജ്യങ്ങളുമായി ഇരട്ടനികുതിയൊഴിവാക്കല്‍ കരാര്‍ ഒപ്പിടുന്നതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി കേന്ദ്രധനമന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഭാരതവുമായി കരാറിലൊപ്പിട്ട 78 രാജ്യങ്ങളില്‍ 75 രാജ്യങ്ങളോടും ബാങ്ക് രേഖകള്‍ കൂടി കൈമാറണമെന്നാവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന കൈമാറിയിട്ടുണ്ട്. താജിക്കിസ്ഥാന്‍,ഐസ്ലാന്റ്, മ്യാന്മാര് എന്നീ മൂന്നു രാജ്യങ്ങളുമായി നിലവില്‍ കരാറുണ്ട്.
സ്വിസ് ബാങ്ക് വിവരങ്ങള്‍ സ്വമേധയാ സമര്‍പ്പിക്കുന്നവര്‍ക്ക് വന്ശിക്ഷയില് നിന്നും ഇളവുകള്‍ നല്‍കാമെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറോളം കള്ളപ്പണ നിക്ഷേപകര്‍ വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറാന്‍ തയ്യാറായിട്ടുണ്ട്. ഇവര്‍ക്ക് താരതമ്യേന ലഘുവായ ശിക്ഷ മാത്രമേ ലഭിക്കൂ എന്ന ഉറപ്പ് നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: