ന്യൂദല്‍ഹി: അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണ നിേക്ഷപം സംബന്ധിച്ച് പരാമര്‍ശിക്കുമെന്ന് സൂചന. നവംബര്‍ 15,16 തിയതികളില്‍ ആസ്ട്രേലിയയിലെ മെല്‍ബണില്‍ വെച്ചാണ് 20 അംഗ രാഷ്ട്രങ്ങളുടെ ഉച്ചകോടി നടക്കുന്നത്.
ഊര്‍ജ്ജം, സുരക്ഷ ഐഎംഎഫ് എന്നിവയാണ് ഭാരതം ഉച്ചകോടിയില്‍ ഉന്നയിക്കുന്ന മുഖ്യ വിഷയങ്ങളെന്ന് ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഔദ്യോഗിക വക്താവ് സുരേഷ് പ്രഭു അറിയിച്ചു. നികുതി വെട്ടിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും.
രാജ്യത്തെ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചു വരുന്നത് നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കണക്കെടുപ്പ് നടത്തുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി ഉച്ചകോടിയില്‍ ഉന്നയിക്കുക.
അതേസമയം അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഗോള വികസനത്തില്‍ രണ്ട് ശതമാനം അധിക വളര്‍ച്ച കൈവരിക്കാന്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചയുണ്ടാകും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത് ജി- 20 രാഷ്ട്രങ്ങളാണ്. ഇതില്‍ ചില രാജ്യങ്ങള്‍ ഈ മേഖല തന്നെ നിയന്ത്രിക്കുന്ന കുത്തക രാഷ്ട്രങ്ങളാണ്.
അന്താരാഷ്ട്ര നാണയനിധി (ഐഎംഫ്)ചട്ടങ്ങള്‍ പരിഷ്കരിക്കുന്നത് സംബന്ധിച്ചും ഭാരതം ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്നതാണ്. ആഗോള സാമ്പത്തികനില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐഎംഎഫ് ചട്ടങ്ങള്‍ പരിഷ്കരിക്കേണ്ടത് ആത്യന്താപേക്ഷിതമാണ്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ജി- 20 ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നെങ്കിലും അംഗീകാരം നേടാന്‍ സാധിച്ചിരുന്നില്ല.
ഇതുകൂടാതെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, തൊഴില്‍ സാധ്യതകള്‍ എന്നിവ സംബന്ധിച്ചും ഭാരതം ഉച്ചകോടിയില്‍ ഉന്നയിക്കുന്നതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 4000ത്തോളം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: