കല്‍പ്പറ്റ: ആഗോള, ആഭ്യന്തര വിപണികളില്‍ ഇന്ധനവിലയും നിത്യോപയോഗസാധനങ്ങളുടെ വില വര്‍ദ്ധനവും കുറവ് രേഖപെടുത്തുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സപ്ലൈകോ ഉള്‍പ്പെടെയുള്ള നിത്യോപയോഗ വിപണനകേന്ദ്രങ്ങളില് അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു.
മുളക്, പരിപ്പ്, മല്ലി, വെളിച്ചെണ്ണ, ഉഴുന്ന് തുടങ്ങിയ ഏഴിനങ്ങളുടെ വില 50 മുതല്‍ 95 ശതമാനംവരെയാണ് കഴിഞ്ഞദിവസം വര്‍ദ്ധിപ്പിച്ചത്. വാങ്ങിയ വിലയേക്കാള്‍ അധികം ഈടാക്കി ഉപഭോക്താക്കള്‍ക്ക് ഭാരം കെട്ടിവെക്കുന്നതില്‍ സര്‍ക്കാര്‍ ചില്ലറ വില്‍പ്പനശാലകള്‍ മത്സരിക്കുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിന്റെ ഭാഗമായി നിലവില്‍ വന്ന സപ്ലൈകോ, മാവേലി സ്റ്റോറുകള്‍, സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന കേന്ദ്രങ്ങളായി മാറുകയാണ്.
സര്‍ക്കാര്‍ ചില്ലറ വില്പ്പനശാലകളെക്കാള് വിലകുറച്ച് പല ഇനങ്ങളും പൊതുവിപണിയില്‍ ഇന്ന് ലഭ്യമാണ്. രാജ്യത്ത് നാണയപെരുപ്പം ഗണ്യമായി നിയന്ത്രിച്ചിട്ടും അതിന്റെ ഫലം സാധാരണക്കാരന് ലഭ്യമാക്കാന്‍ തയ്യാറാകാതെ പൊതുവിപണിയില്‍ നിത്യോപയോഗസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത്. ഇതിനിടയില്‍ വരാനിരിക്കുന്ന തദേശസ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി അദ്ധ്യക്ഷന്‍ നയിക്കുന്ന ജനപക്ഷയാത്ര ജനമനസുകളില്‍ തമാശയാവുകയാണ്. സാധാരണക്കാര്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാതെ അവരുടെ അത്താഴം മുടക്കുന്നരീതിയില് ഉപഭോഗവസ്തുക്കളുടെ വില വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാര്‍ നയം സുധീരന് മറച്ചുപിടിക്കുകയാണെന്ന് സാധാരണക്കാര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: