ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും ഇതിനായി ചെലവഴിച്ച തുക സംബന്ധിച്ചും വിജിലന്‍സ് അന്വേഷണം വേണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ കള്ളം പറഞ്ഞ് വഞ്ചിക്കുകയാണ്. 2008 ജൂലൈ 24ന് പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി 2012 ജൂലൈയില്‍ അവസാനിപ്പിച്ചപ്പോള്‍ പുനരുജ്ജീവിപ്പിക്കാന്‍ ചെറുവിരല്‍ പോലും അനക്കാതിരുന്ന മുഖ്യമന്ത്രിയും കൃഷി മന്ത്രിയും കൊടിക്കുന്നില്‍ സുരേഷ് എംപിയും ഇപ്പോള്‍ പദ്ധതി തുടരുമെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ആറു വര്‍ഷം കൊണ്ട് പദ്ധതിയുടെ 20 ശതമാനം മാത്രമേ നടപ്പാക്കാന്‍ കഴിഞ്ഞുള്ളു. ഇക്കാലയളവില്‍ കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്.
അശാസ്ത്രീയമായ രീതിയില്‍ കല്‍ക്കെട്ടുകളും കോണ്‍ക്രീറ്റ് സ്ലാബുകളും നിര്‍മിച്ചത് കുട്ടനാട്ടില്‍ ക്രമാതീതമായ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണം ഉദ്യോഗസ്ഥന്മാരുടെ താത്പര്യത്തിനനുസരിച്ചാണ് നടത്തിയത്. വെള്ളപ്പൊക്കം മൂലം ബണ്ട് തകരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പുറംബണ്ട് നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടുമില്ല.
കഴിഞ്ഞദിവസം കേന്ദ്ര കൃഷി മന്ത്രി പാക്കേജ് തുടരാന്‍ സാധിക്കില്ലായെന്ന് വ്യക്തമായി പറഞ്ഞിട്ടും കേന്ദ്ര പദ്ധതിയായ കുട്ടനാട് പാക്കേജ് തുടരുമെന്ന് മുഖ്യമന്ത്രി പറയുന്നത് കര്‍ഷക രോഷം ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: