ന്യൂദല്‍ഹി: അമിക്കസ്ക്യൂറി ഗോപാല്സുബ്രഹ്മണ്യത്തിനെതിരെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ്മയും സുപ്രീംകോടതിയെ സമീപിച്ചു. അധികാര പരിധി ലംഘിച്ചുകൊണ്ട് രാജകുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്നതായി ട്രസ്റ്റി ആരോപിക്കുന്നു. ക്ഷേത്രത്തില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാമവര്‍മ്മ പറയുന്നു.
അമിക്കസ് ക്യൂറിക്കെതിരെ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി ഉള്‍പ്പെടെ അഞ്ചു രാജകുടുംബാംഗങ്ങള്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ക്ഷേത്രം ട്രസ്റ്റിയും കോടതിയെ സമീപിച്ചത്. രാജകുടുംബത്തെ അപമാനിക്കുന്ന തരത്തില്‍ കേരളത്തിലെ ടെലിവിഷന്‍ ചാനലുകളും ഇംഗ്ലീഷ്, മലയാളം ദിനപത്രങ്ങളും റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ഗോപാല്‍സുബ്രഹ്മണ്യത്തിന്റെ അറിവോടുകൂടിയാണ്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ മറികടന്ന് അമിക്കസ്ക്യൂറി പൂജ നടത്തിയത് തെറ്റായ നടപടിയാണ്. അധികാര പരിധികള്‍ ലംഘിച്ചാണ് ഗോപാല്‍സുബ്രഹ്മണ്യം പ്രവര്‍ത്തിക്കുന്നതെന്നും മൂലംതിരുന്നാള്‍ രാമവര്‍മ്മയുടെ സത്യവാങ്മൂലത്തിലുണ്ട്.
പത്മനാഭസ്വാമി ക്ഷേത്രകാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള വീഴ്ചകളും ഇതുവരെ രാജകുടുംബം വരുത്തിയിട്ടില്ല. രാജകുടുംബത്തിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതമാണ്. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ആരോപണങ്ങളും തെറ്റാണ്. ക്ഷേത്രം സംബന്ധിച്ച കേസില്‍ അന്തിമ തീരുമാനം എടുക്കുന്നത് മുന്‍ സിഎജി വിനോദ്റായിയുടെ റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ പാടുള്ളൂ എന്നും രാമവര്‍മ്മയുടെ അപേക്ഷയിലുണ്ട്.
ഗോപാല്സുബ്രഹ്മണ്യത്തിനെതിരെ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിഭായി സമര്‍പ്പിച്ച അപേക്ഷയില്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് അമിക്കസ്ക്യൂറിയുടെ ശ്രമമെന്നും അന്തിമ വിധി വരുന്നതു വരെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ഗോപാല്‍സുബ്രഹ്മണ്യത്തെ വിലക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ നിലവറകളിലുള്ള സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും തിരുവിതാംകൂര്‍ രാജകുടുംബാംഗം സമര്‍പ്പിച്ചതാണ്. എന്നിട്ടും ക്ഷേത്രത്തില്‍ നിന്നും രാജകുടുംബം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചെന്നാരോപിക്കുകയാണ് അമിക്കസ്ക്യൂറി. രാജകുടുംബത്തിന്റെ പാരമ്പര്യത്തേയും അഭിമാനത്തേയും ഗോപാല്‍സുബ്രഹ്മണ്യം അപകീര്‍ത്തിപ്പെടുത്തിയെന്നും ഗൗരിലക്ഷ്മിഭായി കുറ്റപ്പെടുത്തി.
അതിനിടെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ സജ്ജമാണെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് വിവാദമായിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം മാതൃകയിലുള്ള ഭരണസമിതിയുണ്ടാക്കാനാണ് തീരുമാനമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിലവറകളിലെ നിധിശേഖരം സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. പത്മനാഭസ്വാമിക്ഷേത്രം കേസ് നവംബര്‍ 11ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: