കോട്ടയം: നഗരത്തില്‍ രണ്ടു കടകളില്‍ മോഷണവും രണ്ടു കടകളില്‍ മോഷണശ്രമവും നടന്നു. ജില്ലാ ആശുപത്രിയ്ക്കു മുമ്പിലുള്ള കെട്ടിടത്തിലെ കടകളിലാണു മോഷണം നടന്നത്. കേരള ടെയ്ലേഴ്സ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങളില്‍ മോഷണം നടന്നപ്പോള്‍ തൊട്ടടുത്തുള്ള ആരോ ടെയ്ലേഴ്സ്, ദന്തല്‍ ക്ലിനിക് എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു. മോഷണത്തില്‍ എന്തൊക്കെ നഷ്ടപ്പെട്ടെന്നു വ്യക്തമല്ല.
രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം. ഏതാനും മാസങ്ങള്‍ക്കു മുമ്പു ഇതിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടണ്‍ ക്ലബ് കടയില്‍ മോഷണം നടന്നിരുന്നു. പണം ഉള്‍പ്പെടെ അപഹരിക്കപ്പെട്ടെങ്കിലും ഇതുവരെ മോഷ്ടാക്കളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ജില്ലാ ആശുപത്രിയ്ക്കു പിന്നിലുള്ള കെട്ടിടത്തിലൂടെ മോഷ്ടാക്കള്‍ ഈ കടയ്ക്കുള്ളില്‍ പ്രവേശിച്ചതെന്നാണു പ്രഥമീക നിഗമനം. കെട്ടിടത്തിന്റെ പിന്നിലെ ജനാലയുടെ കമ്പികള്‍ നീക്കം ചെയ്ത നിലയിലാണ്. ഓടു മേഞ്ഞ കെട്ടിടങ്ങളാണ് ഇവയെല്ലാം. കോട്ടയം വെസ്റ്റ് പോലീസും ഫിന്ഗര് പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നഗരത്തിലും പരിസരപ്രദേശങ്ങളിലും മോഷണവും വര്‍ദ്ധിച്ച് വരുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി കടകളിലാണു മോഷണം നടന്നിരുന്നു. ശാസ്ത്രി റോഡിലെ സികെ ഗ്ലാസ് കടയില്‍ മോഷണം നടന്നിട്ടു ദിവസങ്ങളെ ആയുള്ളു. ഈ കേസുകളിലൊന്നും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിനു സാധിച്ചിട്ടില്ല. സികെ ഗ്ലാസ് ഹൗസിലെ സിസി ടിവി കാമറിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനയനുസരിച്ച് അന്യസംസ്ഥാനക്കാരാണു മോഷ്ടാക്കളെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല. കോട്ടയം നഗരത്തിലെ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ പിടികൂടാന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു വ്യാപാരി വ്യവസായികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: