കൊച്ചി: ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍. ബാറുടമകളെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും വിജിലന്‍സിനു മുന്നില്‍ തെളിവുകള്‍ എത്തിക്കാതിരിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. അതിലവര്‍ വിജയിക്കുകയും ചെയ്തു. ഇന്നലെ ബിജു രമേശ് വിജിലന്‍സിന് മൊഴി നല്‍കിയെങ്കിലും തെളിവുകളൊന്നും കൈമാറിയില്ല. മാണിയുടെ രാജിഭീഷണിയാണ് കളംമാറ്റിപ്പിടിക്കാന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. തനിക്കെതിരായ നീക്കത്തിനുപിന്നില്‍ യുഡിഎഫിലെ ചിലരുണ്ടെന്നും തിങ്കളാഴ്ച രാജിനല്കുമെന്നുമായിരുന്നു മാണിയുടെ ഭീഷണി. മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് മലക്കംമറിയേണ്ടിവന്നു.
അതിനിടെ, മാണിക്ക് പണം നല്‍കിയത് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും അണിയറയില്‍ പുരോഗമിക്കുന്നു. കോടതിയില്‍ ബാറുകള്‍ക്കെതിരായ നിലപാട് മയപ്പെടുത്താമെന്നും മദ്യനയത്തില്‍ നിന്ന് പിന്മാറാമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ അബ്കാരികള്‍ക്ക് ഉറപ്പുനല്‍കിയതായും വിവരമുണ്ട്. പ്രശ്നം വഷളാകുകയും മാണി രാജിവെക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം ബാറുടമകളുമായി രഹസ്യചര്‍ച്ച നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് മന്ത്രിയുള്‍പ്പെടെ മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ ബാറുടമകളുമായി സമവായചര്‍ച്ചകള്‍ നടത്തിയത്. തെളിവുകള്‍ നല്‍കുന്നതില്‍നിന്ന് ബാറുടമകള്‍ പിന്നോട്ട് പോകുന്നതോടെ വിജിലന്‍സ് അന്വേഷണം പ്രഹസനമാകും.
വിഷയത്തെച്ചൊല്ലി ബാറുടമകള്ക്കുള്ളില് ഭിന്നിപ്പും രൂക്ഷമായിട്ടുണ്ട്. മാണിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങുന്നതായി അരൂരിലെ ബാറുടമ മനോഹരന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. മദ്യലഹരിയിലാണ് ബിജുരമേശിന്റെ ആരോപണങ്ങളെ പിന്തുണച്ചതെന്നും താന്‍ മാണിയെ കണ്ടിട്ടുപോലുമില്ലെന്നും മനോഹരന് മാധ്യമങ്ങള്‍ക്കു മുന്നില്‍ മാറ്റിപ്പറഞ്ഞു. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അവകാശപ്പെടുമ്പോഴും തെളിവുകള്‍ നല്കാന് ബിജു തയ്യാറാകാതിരുന്നതും ശ്രദ്ധേയമായി.
അതേസമയം, പ്രശ്നത്തില്‍ ഒരു ഒത്തുതീര്‍പ്പിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. യാതൊരു സഹായവും ബാറുടമകള്‍ക്ക് നല്‍കിയിട്ടില്ല. അബ്കാരികളില് നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് സംഭാവന വാങ്ങാത്തവര്‍ ആരുമില്ല. പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് അവര്‍ വെളിപ്പെടുത്തട്ടെ. ആരോപണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയിട്ടില്ല. അന്വേഷണം തുടരുകയാണ്. അടച്ചുപൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവയും ഉണ്ടായിരുന്നെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: