കൊച്ചി: കോടികളുടെ സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന് തീരുമാനിച്ചു. സരിതാ നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നാകും പ്രധാനമായും പരിശോധിക്കുക. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ജിക്കുമോനും ജോപ്പനും സരിതയുമായി പുലര്‍ത്തിയ അടുപ്പത്തെക്കുറിച്ചും ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്ക് സരിതയുമായി ബന്ധമുണ്ടായിരുന്നോയെന്നും അന്വേഷിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍, ഫോണ്‍ കോള്‍ രേഖകള്‍, സന്ദര്‍ശക ഡയറി തുടങ്ങിയവയെല്ലാം കമ്മീഷന് വാങ്ങും. കേസിലെ മറ്റൊരു പ്രതി ശാലു മേനോനും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്മിലെ ബന്ധവും അന്വേഷണ പരിധിയിലുണ്ട്. തിരുവഞ്ചൂരിന്റെ ഫോണ്‍ കോളുകളും പരിശോധിക്കും.
ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഇത്തരമൊരു തട്ടിപ്പുകേസില്‍ അന്വേഷണം നടക്കുന്നത്. സോളാര്‍ കേസില്‍ പ്രതിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജോപ്പനെ പിരിച്ചുവിട്ടിരുന്നു. സരിതയുമായുള്ള അടുപ്പം വെളിപ്പെട്ടതിനെ തുടര്‍ന്ന് ജിക്കുമോനും പുറത്തായി. മുഖ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പിലുള്ള പങ്ക് സംബന്ധിച്ച് തുടക്കത്തില്‍ തന്നെ ആരോപണം ഉയര്‍ന്നെങ്കിലും അന്വേഷണമൊന്നും കാര്യമായി നടന്നിട്ടില്ല.
ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ നിന്ന് ജസ്റ്റിസ് ശിവരാജന് കമ്മീഷന് ഒഴിവാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം അനിവാര്യമാണെന്ന നിഗമനത്തില്‍ എത്തിയതാവാമെന്നു കരുതപ്പെടുന്നു. സരിതയോടൊപ്പം ഒന്നിലേറെത്തവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെന്ന് ഉമ്മന്‍ചാണ്ടിയെ കണ്ടുവെന്നും ജോപ്പന് പണം നല്‍കിയെന്നും കേസിലെ പരാതിക്കാരനായ ശ്രീധരന് നായര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: