തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും ചലച്ചിത്ര നിരൂപകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ പി.സി. സനല്‍കുമാര്‍ (64) അന്തരിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ പേയാട് കുണ്ടമണ്‍കടവിലെ വസതിയില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
റവന്യൂ വകുപ്പില്‍ തഹസീല്‍ദാറായി സേവനമാരംഭിച്ച സനല്‍കുമാറിന് 1996ല്‍ ഐഎഎസ് ലഭിക്കുകയായിരുന്നു. കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന പി.സി. സനല്‍കുമാര്‍ കമ്മീഷനാണ് മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഔദ്യോഗിക ജീവിതത്തിനിടയിലും ഹാസ്യ സാഹിത്യവും, ചിരിയരങ്ങുകളും പി.സി.ക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. 1988 മുതല്‍ സുകുമാറിന്റെ നേതൃത്വത്തിലുള്ള നര്‍മ്മ കൈരളിയുടെ സജീവ സാന്നിധ്യമായിരുന്നു. 2004ല്‍ പി.സി. സനല്‍കുമാര്‍ എഴുതിയ കളക്ടര്‍ കഥയെഴുതുകയാണ് എന്ന ഹാസ്യലേഖന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വേനല്‍പൂക്കള്‍ (നോവല്‍), ഒരു ക്ലൂ തരുമോ (ഹാസ്യ സാഹിത്യം), പാരഡീയം (പാരഡി ഗാനസമാഹാരം) ഊമക്കത്തിന് ഉരിയാടാ മറുപടി (ഹാസ്യ സാഹിത്യം) എന്നിവയാണ് പ്രധാന കൃതികള്‍. ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പുരസ്കാരം, റോട്ടറി ക്ലബ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഓമനയാണ് ഭാര്യ. മക്കള്‍ : അഡ്വ. ദീപക് ട്വിങ്കിള്‍ സനല്‍, അപര്‍ണ സിംപിള്‍ സനല്‍ (കെഎസ്ആര്‍ടിസി), രാഹുല്‍ ഹംപിള്‍ സനല്‍ (ജീവന്‍ടിവി). മരുമക്കള്‍ : നിഷാദേവി (കൊല്ലം ജില്ലാ കോടതി), ഷിബു (ബിസിനസ്), രമ. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: