ചേര്‍ത്തല: മന്ത്രി കെ. എം. മാണി ഭീഷണിപ്പെടുത്തി ഒരുകോടി രൂപ ബാറുടമകളില്‍ നിന്ന് വാങ്ങിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മറിച്ചുള്ള പ്രചാരണം വിജിലന്‍സ് ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും ബാര്‍ ഓണേഴ്സ് അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.ബിജു രമേശ് വ്യക്തമാക്കി.
ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് ഗുണ്ടാ ആക്ട് പ്രകാരം മാണിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് ഇതിനകം തെളിഞ്ഞു. വിജിലന്‍സിന് മുന്നില്‍ താന്‍ ഒന്നും നല്‍കിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അതിന് തെളിവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിനെ പിന്തുണയ്ക്കുന്ന ആരുമായും സഹകരിക്കും. കേസില്‍ ബിജെപിയുടെ നിലപാട് തനിക്ക് പ്രത്യാശ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്ളനെ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെയും ഭരണഘടനാപരമായി കേസെടുക്കേണ്ടതാണ്. മൂന്നുമണിക്കൂര്‍ നീണ്ട വിജിലന്‍സിന്റെ മൊഴിയെടുക്കലില്‍ നിന്ന് അവരുടെ ഉദ്ദേശമെന്താണെന്ന് ഏകദേശം വ്യക്തമായി. മാധ്യമങ്ങളോട് തല്ക്കാലം ഒന്നും വെളിപ്പെടുത്തരുതെന്ന് ഉപദേശിച്ച വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മാണിക്ക് നല്‍കിയതില്‍ പത്ത് ലക്ഷംരൂപ തന്റെ അക്കൗണ്ടില്‍ നിന്നാണ് എടുത്തത്. ഇത് സംബന്ധിച്ച രേഖകള്‍ വിജിലന്‍സിന് നല്‍കിയിട്ടുണ്ട്.
പണം നല്കാന് പോയ ആളും വാഹനം ഓടിച്ചിരുന്ന തന്റെ ഡ്രൈവറും തെളിവും മൊഴിയും നല്കാന് ശനിയാഴ്ച്ച ചെന്നപ്പോള്‍ ഞായറാഴ്ച ചെല്ലാന്‍ നിര്‍ദ്ദേശിച്ച് വിജിലന്‍സ് മടക്കിയയച്ചു. ഇതിലൂടെ വിജിലന്‍സിന് ഈ കേസിലുള്ള താല്പര്യം വ്യക്തമായി. മാണി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ആദ്യം തന്നെ ഉറപ്പിച്ച് പറഞ്ഞ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വിജിലന്‍സ് അന്വേഷണം എന്തായിരിക്കുമെന്നതിന്റെ സൂചനയാണ് നല്‍കിയത്. ബാര്‍ ലൈസന്‍സ് പുതുക്കി കിട്ടണമെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്ന് മാണി ഭീഷണിപ്പെടുത്തുകയായിരുന്നു. അതനുസരിച്ചാണ് ഒരുകോടി രൂപ നല്‍കിയത്. ഭീഷണിപ്പിരിവ് ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ വരുന്നതാണ്. അതിനാലാണ് മാണിയെ ഗുണ്ടാ ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
ആരോപണങ്ങള്‍ വസ്തുനിഷ്ഠവും തെളിവുള്ളതുമായതിനാലാണ് അതിലുറച്ചുനില്ക്കുന്നത്. ബാറുടമകളില്‍ പലരേയും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴവാങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ വന്നാല്‍ അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെപിസിസി പ്രസിഡന്റ് വി.എം സുധീരന് കാപട്യക്കാരനാണ്. മുഖ്യമന്ത്രി കുപ്പായം മോഹിച്ചാണ് ഇദ്ദേഹം ഇപ്പോള്‍ ജനപക്ഷയാത്ര നടത്തുന്നത്. അവാര്‍ഡ് കമ്മറ്റിയിലുള്ളവരെ സ്വാധീനിച്ചാണ് ഡോ. പല്‍പ്പു അവാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ അവാര്‍ഡും വി.എം. സുധീരന് കൈക്കലാക്കിയത്. മുഖ്യമന്ത്രിയാണെങ്കില്‍ എന്തും ഒതുക്കാനുള്ള കൗശലമുള്ളയാളാണ്.
സത്യം തുറന്നു പറഞ്ഞതിന്റെപേരില്‍ ബിസിനസ്സില്‍ പ്രശ്നം സൃഷ്ടിച്ചാല്‍ മാണിയുടെ ബിസിനസിനെയും അത് ബാധിക്കും. ബാറുടമ മനോഹരന് നിലപാടില്‍ മാറ്റം വരുത്തിയത് ഭീഷണികൊണ്ടും മാണിയുടെ ബന്ധുക്കളുമായുള്ള ബിസിനസ് പങ്കാളിത്തം മൂലവുമാണ്. പ്രതിപക്ഷത്ത് നിലനില്‍ക്കുന്ന അവ്യക്തത ദുഖകരമാണ്. കോഴയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അസോസിയേഷന് ശേഖരിച്ച് വരികയാണ്. ബാറുകള്‍ അടയ്ക്കുന്നതിന് മുന്‍പാണ് മാണിക്ക് പണം കൊടുത്തതെന്ന് തുടക്കത്തിലെ വ്യക്തമാക്കിയതാണെന്നും ബിജു രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: