കോഴിക്കോട്: കോഴിക്കോട് നഗരഹൃദയത്തിലെ 26 ഏക്കര്‍ കണ്ടല്‍ക്കാട് പ്രദേശം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിപ്പാഡ് നിര്‍മ്മിക്കാനായി ഏറ്റെടുക്കാന്‍ നീക്കം. കാന്തപുരം എ.പി. അബുബക്കര്‍ ഹാജിയുടെ മര്‍ക്കസ് സെന്ററിന്റെ കൈവശമുള്ള മാവൂര്‍ റോഡിനടുത്തുള്ള കണ്ടല്പ്രദേശമാണ് കോടികള്‍ പ്രതിഫലമായി നല്കി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്കൂളിനടുത്തുള്ള പ്രദേശമാണ് കൈമാറാന്‍ ധാരണയായത്.
പലരില്‍ നിന്നായി സ്ഥലം കൈവശപ്പെടുത്തിയ മര്‍ക്കസിന് കണ്ടല്‍ക്കാട് മേഖലയില്‍ കെട്ടിടം പണിയാന്‍ നിയമ തടസ്സങ്ങളുണ്ടായിരുന്നു. നിലവില്‍ പണിത കെട്ടിടം തന്നെ അനധികൃതമാണെന്ന ആരോപണവും ഉയര്‍ന്നു. പ്രദേശം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതോടെയാണ് കൈവശമുള്ള കണ്ടല്‍ക്കാട് മേഖല സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമം നടന്നത്. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സ്ഥലം ഏറ്റെടുക്കാനുള്ള പരിശ്രമം നടന്നത്.
കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പ് പ്രദേശം ഒരുതരത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത നിലയിലാണ്. നിലവിലുള്ള നിയമം കാരണം സ്ഥലം നികത്താനുമാവാത്ത സ്ഥിതിയായി. ഈ പ്രദേശമാണ് സെന്റിന് 9 ലക്ഷത്തിലധികം വില നിശ്ചയിച്ച് കൈമാറാന്‍ ശ്രമം നടന്നത്. 40 ശതമാനം വെള്ളക്കെട്ടാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലമാണിത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് സ്ഥലം രഹസ്യമായി ഏറ്റെടുക്കാന്‍ ശ്രമം നടന്നത്.
പി.ബി. സലിം ജില്ലാ കലക്ടര്‍ ആയിരിക്കേയാണ് ഇതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചത്. നിലവിലുള്ള ജില്ലാ കലക്ടര്‍ സി.എ ലതയും ഇതിനനുകൂലമായ നിലപാടെടുത്തതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയക്ക് വേഗം കൂടിയത്. വിവരാവകാശ പ്രവര്‍ത്തകനായ രവി ഉള്ള്യേരി ഈ നീക്കത്തിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ സി.എ. ലത, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, കമാന്റന്റ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ബേപ്പൂര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ലോകായുക്തക്ക് പരാതി നല്‍കിയിരിക്കുകയാണ്. 1356 ഡി/14 ആയി ലോകായുക്ത പരാതി ഫയലില്‍ സ്വീകരിച്ചു. പരാതിയില്‍ നാളെ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: