കൊച്ചി: അന്‍പത്തിയെട്ടാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോഴും മുന്‍ ചാമ്പ്യന്മാരായ എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ എറണാകുളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തൊട്ടുപിന്നില്‍ത്തന്നെയുണ്ട്. 385 പോയിന്റാണ് എറണാകുളത്തിന്റെ സമ്പാദ്യം. പാലക്കാടിന് 376 പോയിന്റും. 218 പോയിന്റുമായി കോട്ടയം മൂന്നാമതും 213 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തും നില്ക്കുന്നു.
മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ആറ് റെക്കോര്‍ഡുകള്‍ കൂടി പിറന്നു. ആദ്യദിവസം എട്ട് റെക്കോര്‍ഡുകളാണ് പുതിയതായി പിറന്നത്. ഇതോടെ രണ്ട് ദിവസങ്ങളായി 14 പുതിയ റെക്കോര്‍ഡുകള്‍ ട്രാക്കിലും ഫീല്‍ഡിലുമായി ഉണ്ടായി. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം ഷോട്ട്പുട്ട്, അണ്ടര്‍ 20 വിഭാഗം 1500 മീറ്റര്‍, ട്രിപ്പിള്‍ജമ്പ്, ആണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സ്, അണ്ടര്‍ 20 വിഭാഗം 1500 മീറ്റര്‍, ഡെക്കാത്ത്ലണ്‍ എന്നിവയിലാണ് ഇന്നലെ പുതിയ റെക്കോര്‍ഡുകള്‍ പിറവിയെടുത്തത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവന്തപുരത്തിന്റെ മേഘ മറിയം മാത്യു 11.64 മീറ്റര്‍ എറിഞ്ഞും അണ്ടര്‍ 20 വിഭാഗം 1500 മീറ്ററില്‍ പാലക്കാടിന്റെ പി.യു. ചിത്ര 4മിനിറ്റ് 36.50 സെക്കന്റില്‍ ഫിനിഷ് ചെയ്തും ട്രിപ്പിള്‍ജമ്പില്‍ തിരുവനന്തപുരത്തിന്റെ ജെനിമോള് ജോയിഎ 12.70 മീറ്റര്‍ ചാടിയും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.
18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ മെയ്മോന് പൗലോസ് 13.98 സെക്കന്റില്‍ ഫിനിഷ് ചെയ്തും അണ്ടര്‍ 20 വിഭാഗം 1500 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ ട്വിങ്കിള്‍ ടോമി 4 മിനിറ്റ് 1.14 സെക്കന്റില്‍ ഫിഷിന് ചെയ്തും ഡക്കാത്ത്ലണില്‍ തിരുവനന്തപുരത്തിന്റെ മുഹമ്മദ് ഹഫ്സീര്‍ 6525 പോയിന്റ് നേടിയുമാണ് ഇന്നലെ പുതിയ റെക്കോര്‍ഡിന് അവകാശികളായത്. 1500 മീറ്ററില്‍ രണ്ടാമതെത്തിയ കോട്ടയത്തിന്റെ അനന്ദ്. കെ. മധു, മൂന്നാമതെത്തിയ പാലക്കാടിന്റെ അജിത് സി.എന്‍ എന്നിവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
ഇന്നലെയും റെക്കോര്‍ഡ് നേടിയ പാലക്കാടിന്റെ പി.യു. ചിത്ര റെക്കോര്‍ഡ് ഡബിള്‍ സ്വന്തമാക്കി. കഴിഞ്ഞ ദിവസം 3000 മീറ്ററിലും ചിത്ര റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: