ന്യൂദല്‍ഹി: ഇസ്രയേലില്‍ നിന്ന് രണ്ടു പതിറ്റാണ്ടു മുമ്പ് ഇന്ത്യയിലെത്തിയ യോവാവേ ലെവ് പടുത്തുയര്‍ത്തിയത് ഭാരതത്തിന്റെ ഗാര്‍ഹിക ഔഷധമായ തുളസിയില്‍ നിന്നുള്ള സംരംഭം. 1990കളുടെ തുടക്കത്തില്‍ രാജ്യത്തെത്തി ഭാരത്മിത്ര എന്ന പേരു സ്വീകരിച്ച ലെവിന്‍ കൂട്ടായി അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി ‘വാനിയായി മാറിയ പങ്കാളിയുമുണ്ട്. ഇരുവരും ചേര്‍ന്നാണ് പായ്ക്കറ്റിലാക്കിയ തുളസിച്ചായ നിര്‍മ്മിക്കുന്ന ഓര്‍ഗാനിക് ഇന്ത്യ എന്ന കമ്പനി തുടങ്ങിയത്.
ഉത്തര്‍പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ താമസമാക്കിയ ഇവര്‍ തുളസിച്ചെടിയുടെ വിപണന സാധ്യതകള്‍ മനസ്സിലാക്കി. ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും തരിശുനിലങ്ങളെ ജൈവകൃഷിയിടങ്ങളാക്കി മാറ്റുകയാണ് ഈ ദമ്പതികള്‍ ആദ്യം ചെയ്തത്. ജൈവ കൃഷിയിടങ്ങള്‍ തുളസിയുടെ വിളവെടുപ്പിനു പാകമായപ്പോള്‍ 2003ല്‍ ഇരുവരും’ഒറിജിനല്‍ തുളസി ടീ’ എന്ന ഉല്പന്നമുണ്ടാക്കി. നാലു വര്‍ഷത്തിനുശേഷം സ്വീറ്റ് ലെമണ്‍, റോസ്, മുളേതി എന്നീ മൂന്ന് ഇനങ്ങള്‍ കൂടി അവര്‍ കൂട്ടിച്ചേര്‍ക്കുകയും ജനപ്രിയ രുചികളായ മാതളം, മുല്ല എന്നിവയും മറ്റുള്ളവയ്ക്കൊപ്പം അടിസ്ഥാനം വിപുലമാക്കാന്‍ ഉപയോഗിക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓര്‍ഗാനിക് ഇന്ത്യയുടെ കൃഷിയിടങ്ങളിലാണ് വ്യത്യസ്ത രുചികള്ക്കാവശ്യമായ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നത്. തുളസി ചായയ്ക്ക് ആവശ്യമായ റോസ് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ കൃഷിയിടത്തില്‍ നിന്ന് ശേഖരിക്കും. ആറാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള ആരോഗ്യ പ്രദര്‍ശനത്തില്‍ ഏറ്റവുമധികം ആളുകളെ ആകര്‍ഷിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞിട്ടുണ്ട് ഓര്‍ഗാനിക് ഇന്ത്യയുടെ സ്റ്റാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: