ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും ആവേശകരമായ പോരാട്ടം സമനിലയില്‍ കലാശിച്ചു. ചെന്നൈയിന് എഫ്സിയും നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് 2-2ന് സമനിലയില്‍ പിരിഞ്ഞത്.
രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് നോര്‍ത്ത്-ഈസ്റ്റ് യുണൈറ്റഡ് എവേ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന് എഫ്സിയെ സമനിലയില്‍ തളച്ചത്. ചെന്നൈയിന് എഫ്സിക്ക് വേണ്ടി ബ്രസീലിയന്‍ സൂപ്പര്‍താരം എലാനോ രണ്ട് ഗോളുകളും നേടിയപ്പോള്‍ നോര്‍ത്ത്-ഈസ്റ്റിനായി സെമിന്ലെന് ഡൗന്ജെലും കോകെയും ലക്ഷ്യം കണ്ടു.
ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഇരുടീമുകളും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. തുടക്കം മുതല്‍ ഇരുടീമുകളും മികച്ച ആക്രമണ-പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും ആദ്യം ഗോള്‍ നേടിയത് ചെന്നൈയിന് എഫ്സിയാണ്.
ഡെന്‍സണ്‍ ദേവദാസിന്റെ ക്രോസില്‍ നിന്ന് നല്ലൊരു ഹെഡ്ഡറിലൂടെ എലാനോയാണ് ആദ്യ ഗോള്‍ േനടിയത്. ഒരു ഗോളിന് പിന്നിലായതോടെ നോര്‍ത്ത്-ഇൗസ്റ്റ് യുണൈറ്റഡ് ആക്രമണം കനപ്പിച്ചു. 13 മിനിറ്റിനുശേഷം അവര്‍ സമനിലയും പിടിച്ചു. ജെയിംസ് കീനിന്റെ പാസില്‍ നിന്ന് സെമിന്ലെന് ഡൗന്ജെലാണ് സമനില ഗോള്‍ നേടിയത്. ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച പ്രകടനം നടത്തി. എന്നാല്‍ ഒരു ഗോള്‍ കൂടി കാണാന്‍ 78 മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ധനചന്ദ്രസിംഗിന്റെ പാസ് സ്വീകരിച്ച് എലാനോ പായിച്ച ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളിയെ കീഴടക്കി വലയില്‍ കയറി. എന്നാല്‍ ഏഴ് മിനിറ്റിനുശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വീണ്ടും സമനില പിടിച്ചു. കോകെ പായിച്ച തകര്‍പ്പന്‍ വോളിയാണ് ചെന്നൈയിന് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: