വൈക്കം: സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി .വികസനം കടലാസിലൊതുങ്ങി. ഇടത്താവളത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ സൗകര്യങ്ങളില്ലാതെ അലയേണ്ട അവസ്ഥ. ദേവസ്വം ബോര്‍ഡ് ആകെ ചെയ്തത് വടക്കേ നടയിലുള്ള പാര്‍ക്കിങ് ഗ്രൗണ്ട് ലേലം ചെയ്യുക മാത്രം. ഗ്രൗണ്ടില്‍ ആവശ്യത്തിന് വെളിച്ചമില്ല. മാലിന്യം കൂമ്പാരമായി കൂടുപിടിച്ചു കിടക്കുന്നു. ആധുനിക രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷന് വാക്കുകളില്‍ മാത്രം. ഉള്ള പത്തുമുറിയോടു കൂടിയ കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗശൂന്യമായ നിലയിലും.
തീര്‍ത്ഥാടകരുമായ വരുന്ന വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിറഞ്ഞാല്‍ പിന്നെ വടക്കേനട റോഡിന്റെ ഇരുവശങ്ങളിലുമാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കയ്യേറുന്ന താത്കാലിക കച്ചവടക്കാരെ നിയന്ത്രിക്കാന്‍ ഹൈക്കോടതി വിധി ഉണ്ടായിരുന്നിട്ടും ദേവസ്വം ബോര്‍ഡ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ അഷ്ടമിയോടനുബന്ധിച്ച് തീര്‍ത്ഥാടനകാലം വരുന്നതിനാല്‍ ക്ഷേത്ര ഊട്ടുപുരയോടു ചേര്‍ന്ന് അയ്യപ്പന്മാര്ക്ക് വിശ്രമിക്കുന്നതിന് താത്കാലിക പന്തലിന്റെ പ്രയോജനം ലഭിച്ചിരുന്നു. ഈ വര്‍ഷം അഷ്ടമി താമസിച്ച് വരുന്നതിനാല്‍ പന്തലിന്റെ നിര്‍മ്മാണവും നടപടിയായില്ല. താത്കാലികമായി നിര്‍മ്മിക്കുന്ന പന്തലിന്റെ സ്ഥാനത്ത് സ്ഥിരം സൗകര്യം ഏര്‍പ്പെടുത്തണമെന്ന ഭക്തരുടെ ആവശ്യം ദേവസ്വം മുഖവിലക്കെടുത്തിട്ടില്ല. ക്ഷേത്ര മതില്കെട്ടിനകത്തെ ലൈറ്റുകളുടെ അറ്റകുറ്റപ്പണിയും ഇതുവരെ തീര്‍ന്നിട്ടില്ല.
റോഡുകളുടെ അവസ്ഥയും ശോചനീയം തന്നെ. വൈക്കം- കുമരകം, വൈക്കം- എറണാകുളം റോഡുകള്‍ തകര്‍ന്നു. ഇവയുടെ പുനരുദ്ധാരണം എന്നു തുടങ്ങുമെന്നറിയാതെ നാട്ടുകാര്‍ ആശങ്കയില്‍. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ദേവസ്വം മന്ത്രിക്ക് പരാതി നല്‍കുക മാത്രമാണ് ഏകവഴി.
കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനില്‍ ഇടത്താവളമായ വൈക്കം ക്ഷേത്രത്തെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: