കൊച്ചി: കേരളത്തിലെ എല്ലാ കാമ്പസുകളിലും ചുംബനക്കൂട്ടായ്മകള് സംഘടിപ്പിക്കാന്‍ കിസ് ഓഫ് ലവിന്റെ രഹസ്യ സര്‍ക്കുലര്‍. കഴിഞ്ഞ ദിവസമാണ് ഇത് ഇറങ്ങിയത്. ഒന്നാംഘട്ടത്തില്‍ കൊച്ചിയിലെ കാമ്പസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം മഹാരാജാസ് കോളേജില്‍ നടന്ന ആലിംഗനക്കൂട്ടായ്മ ഇതിന്റെ ചുവടുപിടിച്ചാണ്.
കിസ് ഓഫ് ലവിനെതിരെ പ്രതിഷേധം ശക്തമാകുന്നത് അനുവദിച്ച് കൂടാ, കൂടുതല്‍ കമിതാക്കളെ ഇതിനായി കണ്ടെത്തണം, ഭാവിയില്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കണം, ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ചുംബനസമരത്തെ പിന്താങ്ങുന്ന സിനിമാ-സീരിയലില്‍ അഭിനയിക്കുന്നവരുമായി സമ്പര്‍ക്കം നടത്തണം, അവരെ കാമ്പസുകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. കിസ് ഓഫ് ലവിന്റെ അടുത്ത പ്രതിഷേധ പരിപാടി കണ്ണൂരില്‍ സംഘടിപ്പിക്കാനാണ് ലക്ഷ്യം. ഇടതുസംഘടനകളുടെ പിന്‍ബലം ചുംബനക്കൂട്ടായ്മക്ക് ലഭിച്ചതാണ് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ കാരണം.
വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ സ്വവര്‍ഗ്ഗാനുകൂല സംഘടനയില്‍പ്പെട്ട സംഘങ്ങള്‍ കഴിഞ്ഞദിവസം മഹാരാജാസ് കോളേജില്‍ പോയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. തുടര്‍ന്നാണ് മഹാരാജാസ് കോളേജിലും ഹഗ്സ് ഓഫ് ലവ് എന്ന ആലിംഗനക്കൂട്ടായ്മ നടന്നത്.
പ്രിന്‍സിപ്പല്‍ സമരം നിരോധിച്ചിട്ടും പ്രവര്‍ത്തകര്‍ ആലിംഗനക്കൂട്ടായ്മ നടത്തുകയായിരുന്നു. ഇതില്‍ പങ്കെടുത്ത നാല് ആണ്‍കുട്ടികളേയും ആറ് പെണ്‍കുട്ടികളെയും കോളേജില്‍ നിന്നും 10 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കോളേജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പ്രക്ഷാഭം സംഘടിപ്പിക്കുമെന്നും അറിയുന്നു.
ചുംബനക്കൂട്ടായ്മക്ക് പിന്നിലെ മാവോബന്ധമുള്പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള പോലീസ് അന്വേഷണം മന്ദഗതിയിലായതും ഇത്തരക്കാര്‍ക്ക് സംഘടിക്കാന്‍ പ്രേരണ നല്‍കിയിട്ടുണ്ട്. ചുംബന സമരത്തിന്റെ പ്രധാന സംഘാടകരായ രാഹുല്‍ പശുപാല്‍(കൊല്ലം), ജിജോ ജോര്‍ജ്ജ് (കോട്ടയം)എന്നിവരെപ്പറ്റിയുള്ള അന്വേഷണങ്ങളിലും പോലീസ് മൃദുസമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: