ഏറ്റവും ശുചിത്വമുള്ള ഇന്ത്യന്‍ നഗരം. അവിടെ വളര്‍ന്ന്, ആ വിശുദ്ധിക്ക് അടിക്കടി വന്നുചേര്‍ന്ന അപചയം നേരിട്ടു കണ്ട്, ഇന്ന് ഏറ്റവും മലീമസവും സാംക്രമിക രോഗാതുരവുമായ ചുറ്റുപാടില്‍ കഴിയേണ്ടി വന്ന ഒരു സുമനസ്സിന്റെ ദുഃഖം. അതാണ് സംസാരിക്കുമ്പോഴൊക്കെ, എഴുതുമ്പോഴൊക്കെ ഹൃദയകുമാരി ടീച്ചറില്‍ നാം കണ്ട സ്ഥായീഭാവം.
ഈ ദുഃഖം വ്യക്തിനിഷ്ഠമല്ല, സമൂഹനിഷ്ഠമാണ്. ഇതിനെന്താണ് പോംവഴി? ഭാവാത്മക ചിന്ത തന്റെ ശിഷ്യര്‍ ഉള്‍പ്പെട്ട പുതിയ തലമുറയ്ക്ക് പകര്ന്നുനല്കാന് മാത്രമേ തനിക്കു കഴിയുന്നുള്ളൂ എന്ന കുണ്ഠിതത്തില്‍ അവസാനിക്കും ടീച്ചറുടെ മനോഗതം.
കേരളത്തിന്റെയും ഭാരതത്തിന്റെയും സാത്വിക മനസാക്ഷിയുടെ ശബ്ദം നാം ഇവിടെ കേള്‍ക്കുന്നു. ഈ ശബ്ദത്തെ രാജസസ്വഭാവിയാക്കുവാന് അവര്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും സമൂഹത്തില്‍ തീര്‍ച്ചയായും പ്രതികരണമുണ്ടായി. തന്റെ മനോഗതത്തിന്റെ ധ്വനി മനസ്സിലാക്കിയ ഒട്ടേറെ ശിഷ്യര്‍ പ്രവര്‍ത്തന രംഗത്തുണ്ടെന്ന അറിവ് തീര്‍ച്ചയായും ടീച്ചര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ടാകും.
ഇന്ന് കണക്കിലേറെ ദുഷിച്ച് സംസ്കാര വിരുദ്ധധ്രുവത്തില്‍ എത്തിനില്‍ക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തെ അതിന്റെ പ്രാരംഭദശയില്‍ എതിര്‍ത്ത ”വിദ്യാഭ്യാസ സുരക്ഷാ സമിതി”യില്‍ ടീച്ചര്‍ പങ്കാളിയായിരുന്നു. ആ പ്രവര്‍ത്തനത്തെപ്പറ്റി എസ്.ഗുപ്തന്നായര് ഇങ്ങനെ അനുസ്മരിക്കുന്നു.
”ലഘുലേഖകള്‍ തയ്യാറാക്കുക, പത്രങ്ങള്‍ വഴി പ്രസ്താവനകള്‍ക്ക് പ്രചാരം കൊടുക്കുക, ധര്‍ണ നടത്തുക, ചെറുജാഥകള്‍ സംഘടിപ്പിക്കുക എന്നിവയൊക്കെ ഞങ്ങളുടെ പരിപാടികളില്‍ ഉള്‍പ്പെട്ടിരുന്നു”(മനസാസ്മരാമി-പേജ് 311)മരിക്കുന്നതിന് രണ്ടുനാള്‍ മുമ്പ് ടീച്ചര്‍ എഴുതിയ ”പത്രാധിപര്‍ക്കുള്ള കത്ത്” കാണാനിടയായി.
ഇന്നേവരെ നമ്മുടെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് ടോയ്ലെറ്റ് സൗകര്യം വേണമെന്ന ആശയം ഒരു ഭരണാധിപന്റെയോ പിടിഎ ക്കാരുടെയോ കോര്പ്പറേഷന് അധികൃതരുടെയോ ശ്രദ്ധയില്‍ പെട്ടില്ല എന്നതിലെ അത്ഭുതം നിറഞ്ഞ ധര്‍മരോഷമായിരുന്നു ആ കത്തില്‍. സാമൂഹ്യ രംഗത്തെ മരണതുല്യമായ നിഷ്ക്രിയതയാണ് ഹൃദയകുമാരിയുടെ ഹൃദയത്തിന് അസഹനീയമായി ഭവിച്ചത്. മരണവുമായി മല്ലിടുമ്പോഴും അവര്‍ ആ കത്ത് എഴുതി.
കൂട്ടത്തില്‍ പറയട്ടെ, ഒരു സന്ദര്‍ഭത്തിലും വ്യക്തിഗതമായ പ്രയാസം അവര്‍ എഴുന്നെള്ളിച്ചിട്ടില്ല. ചിന്താമണ്ഡലം നിറയെ എപ്പോഴും സമൂഹം തന്നെ. ഈ നന്മ നിമിത്തമാകണം അധ്യാപനത്തിന്റെ വിശിഷ്ടമാതൃകയായി ഇന്നത്തെ തലമുറയില്‍ അവശേഷിച്ച ഒരേയൊരാള്‍ എന്ന ജനസമ്മതി ലഭിച്ചത്. ഈ നന്മ നിമിത്തമാകാം ആരെയും കുറ്റംപറയാതെ കലാതത്ത്വങ്ങളില് ഉറച്ചുനില്‍ക്കുന്ന സാഹിത്യനിരൂപണത്തിന്റെയും അപൂര്വ്വമാതൃകയാകാന് അവര്‍ക്കു കഴിഞ്ഞത്. കുറ്റംപറയാത്തത് അത് കണ്ടെത്താത്തതുകൊണ്ടല്ല; ആക്ഷേപശരം നിഷേധാത്മകമാണ്, അനാരോഗ്യകരമാണ് എന്ന വിശ്വാസംകൊണ്ടു മാത്രമാണ് താനും.
ഉദ്ദേശിക്കുന്ന സദ്ഫലമാവില്ല, പകരം വിദ്വേഷമായിരിക്കും ഖണ്ഡന വിമര്‍ശം സൃഷ്ടിക്കുക. മിതമായും സൗമ്യമായും സംസാരിക്കുന്നതിന്റെയും എഴുതുന്നതിന്റെയും പിന്നില്‍ ഉല്ക്കടവികാരവിക്ഷോഭമുണ്ടെന്ന് നിപുണ ശ്രോത്രങ്ങള്‍, നിപുണ ദൃഷ്ടികള്‍, മനസ്സിലാക്കിക്കൊള്ളും. പിന്നെന്തിന് ശകാരം പുലമ്പണം? ശ്രദ്ധപിടിച്ചുപറ്റാനാണെന്ന് വ്യക്തം. അതുവേണ്ടാ. നിരൂപണ രംഗത്ത് കോലാഹലത്തിനിടയില്‍ പഞ്ചമസ്വര സ്വച്ഛതയാണ് ഹൃദയകുമാരി നല്‍കുന്നത്. അത് ആത്മീയമായ ഗുണമാണ്; ബുദ്ധി വ്യാപാരത്തില്‍ സംയമശീലം പുലര്‍ത്തുക എന്നത്.
‘ഇടപെടല്‍’, ‘അടയാളപ്പെടുത്തല്‍’ തുടങ്ങിയ ചില ആധുനിക വഴികളാണ് ഇന്ന് എഴുത്തുകാര്‍ക്കുള്ളത്. രാഷ്ട്രീയ ഗ്രൂപ്പിസത്തിന്റെ വഴിക്കുവന്നതാണ് ഇത്തരം പ്രയോഗവും. സാഹിത്യ മലിനീകരണം, വിദ്യാഭ്യാസത്തില്‍ നിന്ന് സംസ്കാരത്തിന്റെ വേര്‍പെടല്‍-ഇതൊക്കെയാണ് ചുറ്റുംകാണുക. ഈ ചുറ്റുംനോക്കികളുടെ ഇടയ്ക്കാണ് സംയമം എന്ന ആത്മീയഗുണവും സത്യാന്വേഷണവ്യഗ്രതയും ഇങ്ങനെ ചുരുക്കം ചിലരില്‍ കാണുന്നത്. അന്യഥാ നിരാശാഭരിതമായ അന്തരീക്ഷത്തില്‍ കണ്ടെത്തുന്ന അരുന്ധതീനക്ഷത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: