തിരുവനന്തപുരം: ബാര്‍ പ്രശ്നത്തില്‍ വാദ-വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോണ്‍ഗ്രസില്‍ കൂടുതല്‍പേര്‍ വാളെടുക്കുന്നു. നേരത്തെ മുന്‍മന്ത്രി വക്കം പുരുഷോത്തമനും മന്ത്രി ഷിബു ബേബി ജോണും മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ മദ്യനയത്തെയും ബാര്‍കോഴ വിവാദത്തെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ.മുരളീധരനും രംഗത്തെത്തി.
ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയമാണെന്നും പ്രായോഗികതയെക്കുറിച്ച് പറഞ്ഞവരെയെല്ലാം മദ്യലോബിയുടെ ഭാഗമാക്കിയെന്നും മുരളീധരന് തുറന്നടിച്ചു. ബാറുകള്‍ പൂട്ടുന്നത് അപ്രായോഗികമാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അപ്പോള്‍ മദ്യലോബിയുടെ ആളുകളാക്കി നിശബ്ദരാക്കിയെന്നും മുരളീധരന് വ്യക്തമാക്കി.
പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് വമ്പനാകാന്‍ ശ്രമിച്ചപ്പോഴാണ് മദ്യനയം തട്ടിക്കൂട്ടിയത്. ഒറ്റദിവസംകൊണ്ട് തയ്യാറാക്കിയ മദ്യനയം സുധീരനെ വെട്ടാന്‍ ഉമ്മന്ചാണ്ടിയിലുദിച്ച കുബുദ്ധിയാണെന്ന് കോണ്‍ഗ്രസുകാര്‍ക്കും വ്യക്തമാണ്. പേരിന് യുഡിഎഫ് ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ആവശ്യം തീരുമാനമായി പ്രഖ്യാപിക്കുകയായിരുന്നു. യുഡിഎഫ് യോഗത്തിലാണ് സുധിരന്പോലും മദ്യനയത്തെക്കുറിച്ചറിയുന്നത്.
മദ്യത്തിനെതിരായി നിലപാടെടുത്ത സുധീരനെപ്പോലും അമ്പരിപ്പിച്ച തീരുമാനത്തെ സ്വാഗതം ചെയ്യാതെയിരിക്കാന്‍ പറ്റാത്തവിധമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നീക്കം. പ്രത്യക്ഷത്തില്‍ എതിരഭിപ്രായം മുന്നോട്ട് വയ്ക്കാന്‍ ആദ്യമാരും തയ്യാറായിരുന്നില്ല. എന്നാല്‍ ബാര്‍കോഴ വിവാദത്തോടെ മദ്യനയത്തിനെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ കേരളാകോണ്‍ഗ്രസ് തുടക്കത്തിലേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദത്തിന് അവര്‍ വഴങ്ങുകയായിരുന്നു. പിന്നീട് സഭകള്‍ തന്നെ മദ്യനയത്തിന് എതിരായി വന്നു. ഇതിന് പിറകെയാണ് കെ.എം. മാണി കോഴ വിവാദത്തിലകപ്പെടുന്നത്. ഇതിന് പുറമെ മദ്യനയത്തിന്റെ മറവില്‍ മന്ത്രിമാര്‍ നടത്തിയ അഴിമതി കഥകള്‍ പുറത്ത് വന്നു. പേരിനൊരു വിജിലന്‍സ് അന്വേഷണം നടത്തി തടി തപ്പാനാണ് സര്‍ക്കാരിന്റെ ശ്രമം.
എന്നാല്‍ ബാര്‍ കോഴ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും മദ്യനയം തെറ്റായിപ്പോയെന്നും യുഡിഎഫില്‍ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു. സുധീരനെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി കാട്ടിയ അതിബുദ്ധി കോണ്‍ഗ്രസിനെയാകെ നാണംകെടുത്തിയെന്നാണ് മുതിര്‍ന്ന നേതാക്കളുടെയടക്കം ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: